സംഘാടനം പാളി, പുതുപ്പള്ളിയിൽ ക്രിസ് ഗെയിൽ പങ്കെടുത്ത പരിപാടി പൊളിഞ്ഞു; അതൃപ്തി പ്രകടിപ്പിച്ച് താരം

ക്രിസ്ഗെയിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോൾ തടിച്ചുകൂടിയ ജനം. ചിത്രം: മനു വിശ്വനാഥ്
കോട്ടയം : കോട്ടയം പുതുപ്പള്ളിയിൽ പ്രശസ്ത ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ പങ്കെടുത്ത പരിപാടി സംഘാടനത്തിലെ പാളിച്ചകൾ മൂലം പൊളിഞ്ഞു. ജോർജിയൻ പബ്ലിക് സ്‌കൂൾ മൈതാനത്ത് നടന്ന ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കരീബിയൻ സൂപ്പർതാരം സംഘാടനത്തിലെ പാളിച്ചയിൽ അതൃപ്തി പ്രകടിപ്പിച്ചു. കേരളത്തിൽ നിരവധി ആരാധകരുള്ള കായികതാരത്തെ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഗെയിലിനെ കോട്ടയത്ത് എത്തിച്ചത്.
ഞായർ ഉച്ചയോടെ പാമ്പാടി ആർഐടി മൈതാനത്ത് ഹെലികോപ്‌ടറിൽ എത്തിയ ക്രിസ് ഗെയിൽ കാറിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെത്തി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്‌പങ്ങൾ അർപ്പിച്ച ശേഷമാണ് പൊതുപരിപാടിയുടെ വേദിയായ ജോർജിയൻ പബ്ലിക് സ്‌കൂൾ മൈതാനത്തേക്കെത്തിയത്. തിക്കിത്തിരക്കിയ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് താരത്തെ വേദിയിലെത്തിച്ചത്. ജോർജിയൻ സ്‌കൂൾ മൈതാനത്ത് ബാരിക്കേഡ് പോലും സ്ഥാപിച്ചിരുല്ല.
വേദിയിലേക്ക് കയറണ്ടേ വഴിയിൽ ആളുകൾ തിക്കും തിരക്കും കൂട്ടുന്നതുകണ്ട് 10 മിനിറ്റോളം ഗെയിൽ കാറിൽനിന്ന് ഇറങ്ങിയില്ല. ""ഇറങ്ങാതെ തിരിച്ചുപോകുമെന്നാണ് ഗെയിൽ പറയുന്നത്'' എന്ന് അനൗൺസർ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഒടുവിൽ ഒരുതരത്തിൽ പുറത്തിറങ്ങിയ താരം തിക്കിത്തിരക്കിയ ജനത്തിനിടയിലൂടെ കഷ്ടപ്പെട്ട് വേദിയിലെത്തി. പൊലീസ് നന്നേ പാടുപെട്ടാണ് ഗെയിലിനെ വേദിയിലെത്തിച്ചത്. അദ്ദേഹത്തെക്കൊണ്ട് സംസാരിപ്പിക്കാൻ സംഘാടകർ ശ്രമിച്ചെങ്കിലും ഒരക്ഷരം മിണ്ടാതെ ഗെയിൽ വേദി വിട്ടു. അതൃപ്‌തി താരത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. ഗെയിലിനെക്കൊണ്ട് ബാറ്റ് ചെയ്യിക്കാൻ പിച്ചും സ്‌റ്റമ്പും തയ്യാറാക്കിയിരുന്നു. എന്നൽ അങ്ങോട്ടേക്കും അദ്ദേഹം വന്നില്ല.
വെന്നിമലയിൽ മൈതാനം പണിയാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശിക്കുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ വെന്നിമലയിലെത്തിയ ഗെയിൽ കാറിൽനിന്ന് ഇറങ്ങിയില്ല. കാറിലിരുന്ന് സ്ഥലം കണ്ടിട്ട് മടങ്ങുകയായിരുന്നു.










0 comments