മദ്യപിച്ചശേഷം വാക്കുതർക്കമുണ്ടായപ്പോൾ ചിത്രപ്രിയയെ തലയ്ക്കടിച്ചുവെന്ന് അലൻ; മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കം

ചിത്രപ്രിയ, അലൻ
കാലടി: മലയാറ്റൂരിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഏവിയേഷൻ വിദ്യാർഥിനി ചിത്രപ്രിയ (19)യെ സുഹൃത്തായ അലൻ (21) തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. തലയ്ക്കേറ്റ ക്ഷതം കാരണമുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പിടിവലിയുടെ പാടുകൾ അടക്കമുണ്ട്. കാലടി പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായ മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപറമ്പിൽ വീട്ടിൽ ഷൈജുവിന്റെ മകൾ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. കടയിലേക്ക് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. മടങ്ങിവരാതായതോടെ കുടുംബം കാലടി പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച മലയാറ്റൂർ സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡരികിലെ വിജനമായ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടുദിവസത്തെ പഴക്കം തോന്നുന്ന മൃതദേഹം അഴുകി തുടങ്ങി ദുർഗന്ധം പരത്തുന്ന രീതിയിൽ ആയിരുന്നു. ദേഹത്ത് പരിക്കുകളും കണ്ടത്തി. ജീൻസും ടോപ്പുമായിരുന്നു വേഷം. കൈകാലുകൾക്കും പരിക്കുണ്ട്. മൃതദേഹം കിടന്നതിന് സമീപത്തായി രക്തക്കറ പുരണ്ട കല്ലും കണ്ടെത്തി. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
ചിത്രപ്രിയ അലനും സുഹൃത്തുക്കൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. അലന്റെ ഫോൺ പരിശോധിച്ചതിൽ ശനി, ഞായർ ദിവസങ്ങളിൽ ധാരാളം തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ ആദ്യം ചോദ്യം ചെയ്ത് വിട്ടയക്കുകയും പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ താൻ മദ്യപിച്ചശേഷം വാക്കുതർക്കമുണ്ടായപ്പോൾ ചിത്രപ്രിയയുടെ തലയ്ക്കടിച്ചതാണെന്ന് അലൻ സമ്മതിച്ചു. ചിത്രപ്രിയയ്ക്ക് മറ്റൊരാളുമായി അടുത്തബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നും യുവാവ് പൊലീസിന് മൊഴിനൽകിയെന്നാണ് സൂചന. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വനംവകുപ്പിൽ താത്കാലിക ഫയർ വാച്ചറാണ് ചിത്രപ്രിയയുടെ പിതാവ് ഷൈജു. സഹോദരൻ: അഭിജിത്ത്.










0 comments