print edition ട്രാഫിക് നിയമങ്ങൾ പഠിക്കും കുട്ടികൾ; റോഡ് സേഫ്‌റ്റി കേഡറ്റ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : റോഡ് സുരക്ഷയും സുരക്ഷിത യാത്രയും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോർവാഹന വകുപ്പുംചേർന്ന് നടപ്പാക്കുന്ന റോഡ് സേഫ്‌റ്റി കേഡറ്റ് പദ്ധതിക്ക് തുടക്കം. 8, 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പദ്ധതിയിൽ അംഗമാകാം. 10 മാർക്ക് ഗ്രേസ് മാർക്ക് അനുവദിക്കും. ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒരു സ്‌കൂളിൽ ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കും. 30 കുട്ടികൾക്കായിരിക്കും പ്രവേശനം. സിലബസ് ഉടൻ തയ്യാറാക്കും.
പദ്ധതിയുടെ ഭാഗമായി ഓരോ ബാച്ചിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പ്രാധാന്യം നൽകി ലിംഗസമത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ട്രോമാ കെയർ, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനം, നീന്തൽ എന്നിവയിലും കേഡറ്റുകൾക്ക് സമഗ്രമായ പരിശീലനം നൽകും.
കെഎസ്ആർടിസി വർക്‌ഷോപ്പുകൾ വഴി വാഹനങ്ങളുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും സ്കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും ഇവരെ സജ്ജരാക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകുമെന്ന് മന്ത്രി പറഞ്ഞു.
നിയമസഭയ്‌ക്ക് മുന്പിൽ നടന്ന ചടങ്ങ് മന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. മാവേലിക്കര ജോൺ എഫ് കെന്നഡി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ റോഡ് സേഫ്‌റ്റി കേഡറ്റുമാരിൽനിന്ന് മന്ത്രിമാർ സല്യൂട്ട് സ്വീകരിച്ചു.
എംഎൽഎമാരായ യു പ്രതിഭ, എം എസ് അരുൺകുമാർ, ട്രാൻസ്‌പോർട്ട് കമീഷണർ നാഗരാജു ചകിലം, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവരും പങ്കെടുത്തു.










0 comments