അതിരുകൾ മായ്‌ച്ച ഒത്തുചേരൽ; ഓർമയുടെ വേരുകൾ തേടി കോളിനും എയ്ഡനും

സാബു വർഗീസും ലീനയും കോളിനും എയ്ഡനും ശിശുക്ഷമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപിക്കൊപ്പം
തിരുവനന്തപുരം : അതിരുകൾ മായ്‌ച്ച പുന:സമാഗമത്തിന് സാക്ഷിയായി തിരുവനന്തപുരം സംസ്ഥാന ശിശുഷേമ സമിതി ആസ്ഥാനം. എട്ട് വർഷം മുമ്പ് തൻ്റെ രണ്ടാം വയസ്സിൽ അമ്മത്തൊട്ടിലിൽ നിന്നും ദത്തെടുക്കപ്പെട്ട് അമേരിക്കയിലേക്ക് പോയ കോളിൻ ഇന്ന് പത്താം വയസിൽ സമിതി സന്ദർശിക്കാനെത്തി. കൂടെ ജേഷ്ഠൻ എയ്ഡനും മതാപിതാക്കളായ സാബു വർഗീസും ലീനയുമുണ്ടായിരുന്നു. കോളിനെ 2018ൽ കുടുംബം ഏറ്റുവാങ്ങുമ്പോൾ നാലുവയസുകാരനായ എയ്ഡനും ഒപ്പമുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം താൻ വളർന്ന മണ്ണിലേക്കും തന്നെ വളർത്തിയ പൊറ്റമ്മമാർക്കും ഇടയിലേക്ക് കോളിൻ എത്തിയത് വൈകാരികമായ നിമിഷമായി.
കേരളത്തിൽ വേരുകളുള്ള അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സാബു വർഗീസും ലീനയും 2018 ലാണ് കാര വഴി രജിസ്റ്റർ ചെയ്ത് സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്നും കോളിനെ (മാതാപിതാക്കൾ ഇട്ട പേര്) ദത്തെടുക്കുന്നത്. ഇന്ന് അമേരിക്കയിൽ ടെക്സസിലെ പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് കോളിൻ.
അവധിക്കാലത്ത് കോളിൻ വളർന്ന നാട്ടിലെത്തണമെന്ന് കുടുംബം തീരുമാനിച്ചിരുന്നു. ബാലി സന്ദർശനത്തിനു ശേഷമാണ് ഇവർ കേരളത്തിലെത്തിയത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സാബു വർഗ്ഗീസിൻ്റെ കുടുംബം 1971ലാണ് ന്യൂയോർക്കിലേക്ക് മാറിയത്. 1976ൽ അമേരിക്കയിൽ ജനിച്ച സാബുവർഗ്ഗീസ് ഇപ്പോൾ ടെക്സസിലാണ്. കോതമംഗലത്ത് വേരുകളുള്ള ലീന ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. ശിശുക്ഷമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപിയും കേന്ദ്രത്തിലെ അമ്മമാരും അധികൃതരും ചേർന്ന് ഉഷ്മളമായ വരവേല്പാണ് കോളിനും കുടുംബത്തിനും നൽകിയത്.










0 comments