മുഖ്യമന്ത്രിയുടെ ‘രുചിക്കൂട്ട്’ പ്രസ്താവന സമൂഹത്തിന് ചേരാത്തത്: മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: അമ്മമാർ മകന്റെ ഭാര്യയായി വരുന്ന പെൺകുട്ടിയെ പാചകം പഠിപ്പിക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന പുരോഗമന സമൂഹത്തിന് ചേരാത്തതെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. പ്രസ്താവന പിൻവലിച്ച് തെറ്റ് തിരുത്തണം.
തൊഴിൽ പങ്കാളിത്തത്തിലായാലും വീട്ടുജോലി പങ്കിടുന്നതിലായാലും സ്ത്രീ- പുരുഷ തുല്യത പൂർണ്ണ അർത്ഥത്തിൽ കൈവരിക്കാൻ നമ്മുടെ സമൂഹത്തിനായിട്ടില്ല. തുല്യതയിൽ അധിഷ്ഠിതമായ സാമൂഹിക ക്രമത്തിനായി എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കുമ്പോൾ, അതിന് വിരുദ്ധമായുള്ള പ്രസ്‌താവനകൾ സമൂഹത്തെ പിന്നോട്ടടിക്കും.
പാചകം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി കാണുന്നതും അവരെ അടുക്കളയിൽ തളച്ചിടുന്നതും പിന്തിരിപ്പൻ ചിന്താഗതിയാണെന്നും, കേരളം പോലൊരു പുരോഗമന സമൂഹത്തിന് ഇത് ഭൂഷണമല്ലെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് കെ എസ് സലീഖ, സെക്രട്ടറി സി എസ് സുജാത എന്നിവർ വ്യക്‌തമാക്കി.










0 comments