'വ്യത്യസ്ത കൊടികൾ, ഒരേ തന്ത്രം'; ബിജെപിക്കും കോൺഗ്രസിനുമെതിരെ ഗീതാഞ്ജലി അങ്മോ

ന്യൂഡൽഹി: ബിജെപിക്കും കോൺഗ്രസിനും എതിരെ കടുത്ത വിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ഭാര്യയും വിദ്യാഭ്യാസ പ്രവർത്തകയുമായ ഗീതാഞ്ജലി അങ്മോ. തങ്ങളെ വിമർശിക്കുന്നവരെയും വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നവരെയും അധിക്ഷേപിക്കാൻ ഇരു പാർട്ടികളും ഒരേ തന്ത്രമാണ് പ്രയോഗിക്കുന്നതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അവർ ആരോപിച്ചു.
പ്രതിഷേധങ്ങളുടെ ഭാഗമായി സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ, ബിജെപിയുടെ ഐടി സെൽ തങ്ങളെ 'രാജ്യവിരുദ്ധർ', 'ചൈനീസ് ഏജന്റുമാർ', 'വിദേശ ഫണ്ട് കൈപ്പറ്റുന്നവർ' എന്നിങ്ങനെ വിളിച്ച് ആക്ഷേപിച്ചതായി ഗീതാഞ്ജലി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം 'ആത്മാർത്ഥതയില്ലാത്തത്' എന്ന് വിമർശിച്ചതോടെ, കോൺഗ്രസ് അനുകൂലികൾ തങ്ങളെ 'സംഘികൾ' എന്നും 'ആർഎസ്എസ്-ബിജെപി ഏജന്റുമാർ' എന്നും വിളിച്ച് അധിക്ഷേപിക്കുകയാണെന്ന് അവർ വ്യക്തമാക്കി.
ഗീതാഞ്ജലി അങ്‌മോ സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകൾ:
'സോനം വാങ്ചുക്ക് തടവിലാക്കപ്പെട്ടപ്പോൾ ബിജെപി ഐടി സെൽ ഞങ്ങളെ ദേശവിരുദ്ധരെന്നും ചൈനീസ് ഏജന്റുമാർ എന്നും വിദേശ ഫണ്ട് കൈപ്പറ്റുന്നവരെന്നും തുടങ്ങി മെനഞ്ഞെടുക്കാവുന്ന എല്ലാവിധ മുദ്രകളും ചുമത്തി വിളിച്ചു. ഇന്ന്, പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാണ് എന്ന് ഞങ്ങൾ അഭിപ്രായപ്പെട്ടപ്പോൾ കോൺഗ്രസ് അനുകൂലികൾ ഞങ്ങളെ 'സംഘികൾ' എന്നും ആർഎസ്എസിന്റെയും ബിജെപിയുടെയും ദല്ലാളന്മാർ എന്നും വിളിക്കുകയാണ്. കൊടികൾ വ്യത്യസ്തമാണ്. പക്ഷെ രീതികൾ ഒന്നുതന്നെ. നമ്മുടെ രാഷ്ട്രീയ സംസ്‌കാരം മുഴുവൻ ജീർണ്ണത ബാധിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് ആവശ്യം കേവലം ഭരണമാറ്റമല്ല. മറിച്ച് രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശൈലിയിൽ തന്നെ മാറ്റം വരണം. വിയോജിപ്പുകളെ അപരവൽക്കരണത്തിലൂടെയല്ല മറിച്ച് സംവാദത്തിലൂടെ നേരിടുന്ന രീതി വേണം. പാർട്ടിയോടുളള കൂറ് കൊണ്ടല്ല മറിച്ച് സത്യസന്ധത കൊണ്ട് ദേശസ്‌നേഹം അളക്കപ്പെടുന്ന അവസ്ഥയുണ്ടാകണം. സത്യത്തിന് പ്രാധാന്യം നൽകുന്ന സംസ്‌കാരമുണ്ടാകണം. അതാണ് നമുക്കാവശ്യം'.









0 comments