വടകര ലഹരിക്കേസ്: അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയേയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

നീഷ്മ
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിയിലെ അധ്യാപിക നീഷ്മയെയാണ് പിരിച്ചുവിട്ടത്. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്. വടകരയിലെ ലഹരി ഇടപാട് കേസിൽ പ്രതികളായ കീർത്തനയെയും കാവ്യയെയും നേരത്തേ പിരിച്ചുവിട്ടിരുന്നു.
കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി പി നീഷ്മ (30) ഇന്ന് ഉച്ചയോടെയാണ് ആണ് അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി കാവ്യ, മരുതോങ്കര സ്വദേശി കീർത്തന എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ടെന്നാണ് വിവരം.
വിദ്യാർഥികൾ ഉൾപ്പെടെ സംഘത്തിന്റെ വലയിലകപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. അധ്യാപികമാരെ ഇടനിലക്കാരാക്കി നടന്ന ലഹരി വിൽപ്പനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയതോടെയാണ് പുറത്തുവന്നത്.ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്.
കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്ത് റിമാൻഡിൽ കഴിയുകയാണ് അധ്യാപകരായ കാവ്യയും കീർത്തനയും. 2016 മുതൽ സ്പെഷ്യൽ എഡ്യുക്കേറ്ററായി ജോലിചെയ്യുകയാണ് കാവ്യ. കീർത്തനയും പത്തുവർഷത്തോളമായി പേരാമ്പ്ര ബിആർസിയിൽ താൽക്കാലിക ജീവനക്കാരിയാണ്.










0 comments