എംഡിഎംഎ പണമിടപാട്: ഡെലിവറി ബോയിയും അറസ്റ്റിൽ

പിടിയിലായ ജിജിൻ കുര്യാക്കോസിനെ ജില്ല പൊലീസ് മേധാവിയുടെ ഓഫീസിലെത്തിക്കുന്നു
വടകര: എംഡിഎംഎ ലഹരി സംഘങ്ങൾക്കായി പണമിടപാട് നടത്തിയ കേസിൽ ഡെലിവെറി ബോയിയും അറസ്റ്റിൽ. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിനെ (23) ആണ് പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയോളം രൂപയുടെ പണമിടപാടാണ് എംഡിഎംഎ വിൽപനയുമായി ബന്ധപെട്ട് ജിതിൻ കുര്യാക്കോസ് നടത്തിയത്. ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതിന്റെ മറവിലാണ് എംഡിഎംഎ ഇടപാടും നടത്തിയിരുന്നത്. ഇതോടെ കേസിൽ മൂന്ന് അധ്യാപികമാരും രണ്ട് യുവാക്കളുമാണ് അറസ്റ്റിലായത്.
പേരാമ്പ്ര ബിആർസിയിലെ ട്രെയ്‌നർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മയെയും (30) എസ്‌ഐടി ചെവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പണമിടപാട് കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ സി കീര്‍ത്തന (28) എന്നിവരുടെ സുഹൃത്താണ് നീഷ്മ. മൂന്നുപേരും മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളും എംഡിഎംഎ ഉപയോഗിക്കുന്നവരുമാണ്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വടകര ഇൻസ്‌പെക്ടർ എ വി ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതികളെ ഉപയോഗിച്ച് ലഹരി ഇടപാട് നടത്തുന്ന സംഘങ്ങളിലേക്ക് അന്വേഷണം എത്തേണ്ടതുണ്ട്. വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനാണ് കേസിൽ ആദ്യം പിടിയിലായത്. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി പിടിയിലായ അധ്യാപികമാർക്ക് അടുത്ത ബന്ധമുണ്ട്. ലഹരിസംഘത്തിലെ മുഖ്യ പ്രതി വലയിലായതായാണ് പൊലീസ് നൽകുന്ന സൂചന.










0 comments