'നിരാലംബരായ മനുഷ്യരുടെ അത്താണി': ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിലൈ രക്തദാന പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും ദീർഘകാലം തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഡയരക്ടറുമായിരുന്ന ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മതനിരപേക്ഷതയുടെ വക്താവും നിരാലംബരായ മനുഷ്യരുടെ അത്താണിയുമായിരുന്നു അദ്ദേഹം. ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ വിയോഗത്തിൽ വേദനിക്കുന്നവർക്കൊപ്പം ചേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
ഡോക്ടറും വൈദികനുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് അന്തരിച്ചത്. കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ സ്ഥാപകനും ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സ്ഥാപക ഡയറക്ടറുമാണ്. ആശുപത്രി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തെ ആലപ്പാട്ടച്ചൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ കോളേജ് ഓഫ് നഴ്‌സിങ്, ജൂബിലി മിഷൻ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് സയൻസ് എന്നിവയുടെ സ്ഥാപക ഡയറക്ടറുമാണ്. തൃശൂർ അതിരൂപത വികാരി ജനറൽ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് പ്രസിഡന്റ്, സാന്ത്വനം ചെയർമാൻ, സത്സംഗ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.










0 comments