മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്; വരുമാനം കൂടി

കൊച്ചി: കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ സാമ്പത്തികവർഷം വരുമാനത്തിലും പ്രവർത്തനലാഭത്തിലും മുന്നേറ്റമുണ്ടായതോടെ നഷ്ടവും ഗണ്യമായി കുറഞ്ഞു. 2024–-25 സാന്പത്തിക വർഷം കമ്പനിയുടെ നഷ്ടം 430.50 കോടി രൂപയായിരുന്നു. 2025-–26ൽ ഇത് 352.49 കോടി രൂപയായി. 52.64 കോടി രൂപയുടെ പ്രവർത്തനലാഭം നേടി തുടർച്ചയായ നാലാം വർഷവും കൊച്ചി മെട്രോ ലാഭത്തിലായി. 2025-–26ൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തി.
കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശരാശരിയാണിത്.
യാത്രക്കാർ കൂടിയതോടെ ടിക്കറ്റ് വരുമാനവും ഗണ്യമായി ഉയർന്നു. 2026ൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.05 ലക്ഷമായി വർധിച്ചതിനെ തുടർന്ന് തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ട്രെയിൻ സർവീസുകളും ഏർപ്പെടുത്തി. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിലും കൊച്ചി മെട്രോ മാതൃകയാണ്.
2025-–26ൽ ലഭിച്ച ആകെ പ്രവർത്തന വരുമാനമായ 224.65 കോടിയിൽ 76.33 കോടി സ്റ്റേഷൻ വാണിജ്യവൽക്കരണം, പരസ്യവരുമാനം, മറ്റ് നൂതന മാർഗങ്ങൾ എന്നിവയിലൂടെ ലഭിച്ചതാണ്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം കാക്കനാട് സ്മാർട്ട് സിറ്റിയിലേക്കും ഇൻഫോപാർക്കിലേക്കും സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്ന് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.









0 comments