ഗുജറാത്തിൽ വീട്ടിലെ ബാത്ത്‌റൂമിൽ ഏഴ് അടി നീളമുള്ള മുതല; സാഹസികമായി പിടികൂടി വനപാലകർ

Photo Credit:Social Media
അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ ഒരു വീട്ടിലെ ബാത്ത്‌റൂമിൽ ഏഴ് അടിയോളം നീളമുള്ള മുതലയെ കണ്ടെത്തിയത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കി. രാത്രിയിലായിരുന്നു സംഭവം നടന്നത്.
വീടിനു പുറത്തു നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വീട്ടുടമയായ ബലാഭായ് ചൗഹാൻ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് മുതലയെ കണ്ടെത്തിയത്
ഭയപ്പെട്ട് കുടുംബം ഉടനെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക വന്യജീവി രാക്ഷസങ്കത്തിലെ പ്രവർത്തകരും ചേർന്ന് ഏകദേശം ഒരു മണിക്കൂർ നീണ്ട ധൗത്യത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി പിടികൂടി തൊട്ട് അടുത്തുള്ള കുളത്തിൽ തുറന്നു വിട്ടു.
കയറും നീളമുള്ള വടിയും ഉപയോഗിച്ചു ബാത്‌റൂമിൽ നിന്ന് മുതലയെ പുറത്തെത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൺസൂൺ കാലത് ജലനിരപ്പ് ഉയരുന്നതിനാൽ ജനവാസ മേഖലയിലേക്ക് മുതലകൾ സ്വാഭാവിക ആവാസവ്യവസ്ഥ വിട്ട് വരാമെന്ന് വനം വകുപ്പ് അധികൃതർ വ്യകത്മാക്കി.
സംഭവം നടന്ന പ്രദേശത്തിന് സമീപമുള്ള മലതാജ് ഗ്രാമത്തിലെ കുളത്തിൽ നൂറിലധികം മുതലകൾ ഉണ്ടെന്നാണ് വിവരം. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്ന സമയങ്ങളിൽ ഇവ റോഡുകളിലേക്കും വീടുകളിലേക്കും എത്താനുള്ള സാധ്യത കൂടുതലാണെന്നും വനവകുപ്പ് മുന്നറിയിപ്പ് നൽകി.









0 comments