ഡ്യൂട്ടിക്കിടെ കെഎസ്ഇബി ജീവനക്കാരന് മർദനം

തിരുവനന്തപുരം: വൈദ്യുത മീറ്റർ മാറ്റിനൽകാനെത്തിയ കെഎസ്ഇബി ലൈൻമാനെ തൊട്ടടുത്ത വീട്ടുടമസ്ഥൻ കമ്പിപ്പാരകൊണ്ട് മർദിച്ചു. കെഎസ്ഇബി ഉള്ളൂർ സെക്ഷനിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ലൈൻമാൻ സുജിനാണ് (28) മർദനമേറ്റത്. ഇടതുകൈക്ക് സാരമായി പരിക്കേറ്റ സുജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളി വൈകിട്ട് പ്രശാന്ത് നഗറിനുസമീപമാണ് സംഭവം. താൽക്കാലികമായി വിച്ഛേദിക്കപ്പെട്ട കണക്ഷൻ തിരികെ നൽകാനാണ് സുജിൻ ഉൾപ്പെടെ മൂന്ന് ജീവനക്കാർ സ്ഥലത്തെത്തിയത്. തൊട്ടടുത്ത വീടിനടുത്തുള്ള പോസ്റ്റിൽനിന്നാണ് കണക്ഷൻ നൽകിയിരുന്നത്.
ഇത് മാറ്റി മറ്റൊരു പോസ്റ്റിൽനിന്ന് കണക്ഷൻ കൊടുക്കാൻ ഉടമ തങ്കൻ ആവശ്യപ്പെട്ടു. ഏറ്റവും അടുത്ത പോസ്റ്റ് ഇതായതിനാലാണ് ഇതിൽനിന്ന് എടുക്കുന്നതെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും തങ്കനും മകനും ചേർന്ന് ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് തങ്കൻ കമ്പിപ്പാര ഉപയോഗിച്ച് സുജിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയെന്ന് അസിസ്റ്റന്റ് എൻജിനിയർ സുനിൽകുമാർ പറഞ്ഞു.









0 comments