നിർണായക ഘട്ടങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തി: ഇ എൻ മോഹൻദാസിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ എൻ മോഹൻദാസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥി - യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായ മോഹൻദാസ് മലപ്പുറത്തെ പാർട്ടിയുടെ വളർച്ചയിൽ വലിയ പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എഴുപതുകളിൽ സജീവ രാഷ്ട്രീയ പ്രവർത്തകനായി അദ്ദേഹം മാറി. അടിയന്തരാവസ്ഥക്ക് ശേഷം യുജവന പ്രസ്ഥാനത്തിന്റെയും പാർടിയുടെയും മലപ്പുറത്തെ പ്രധാന മുഖമായിരുന്നു മോഹൻദാസ്. പാർട്ടിയുടെ സംഘടനാപരമായ കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത പുലർത്തിയിരുന്ന മോഹൻദാസ് ജില്ലയിലെ പാർടിയുടെ നിർണായകമായ പല ഘട്ടങ്ങളിലും നേതൃപരമായ പങ്ക് വഹിച്ച് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു കൊണ്ടുപോയി. രണ്ട് തവണ ജില്ലാ സെക്രട്ടറിയായി. ദേശാഭിമാനിയുടെ മലപ്പുറം യൂണിറ്റ് മാനേജർ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. സഹകരണരംഗത്തും സാംസ്ക്കാരികരംഗത്തും ജില്ലയിലെ നിറസാന്നിധ്യമായിരുന്നു ഇ എൻ മോഹൻദാസ് എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.










0 comments