ചെന്നിത്തല വിലപേശുന്നയാളല്ലെന്ന് വേണുഗോപാൽ; അരമണിക്കൂറിലേറെ നീണ്ട നിർണായക കൂടിക്കാഴ്ച

രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള പോരിൽ പിന്തള്ളപ്പെട്ടുപോയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം വഴുതക്കാടുള്ള ചെന്നിത്തലയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടു.
ചെന്നിത്തലയുടെ ആവശ്യങ്ങൾ അംഗീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, എന്തെങ്കിലും തരത്തിൽ വിലപേശുന്നയാളല്ല ചെന്നിത്തലയെന്ന് വേണുഗോപാൽ പറഞ്ഞു. ചെന്നിത്തല എന്ത് ആഗ്രഹിക്കുന്നോ അതുണ്ടാകും. കോൺഗ്രസിന്റെ ഉന്നതനായ നേതാവാണ് ചെന്നിത്തല. അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലയുണ്ടാകും. മന്ത്രിമാരുടെ ലിസ്റ്റ് വരുമ്പോൾ അത് ബോധ്യപ്പെടുമെന്നും വേണുഗോപാൽ പറഞ്ഞു.
എന്നും കോൺഗ്രസുകാരനാണ് താനെന്നും,.പാർടി പറയുന്ന കാര്യങ്ങൾ അതേപടി ചെയ്യുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ നിലവിലെ ചർച്ചകളിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
മന്ത്രിസഭയിൽ ചെന്നിത്തലയ്ക്ക് നിർണായക വകുപ്പ് ലഭിക്കുന്നതിനും വേണുഗോപാൽ വിഭാഗക്കാരായ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിനും ഇരുനേതാക്കളും തമ്മിൽ ധാരണയായെന്നാണ് സൂചന.
തന്നെ പിന്തുണയ്ക്കുന്ന അൻവർ സാദത്തിനെയും ഐ സി ബാലകൃഷ്നെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന നിബന്ധനയും ചെന്നിത്ത മുന്നോട്ടുവെച്ചു. പ്രധാന വകുപ്പുകളിൽ വേണുഗോപാലും പിടിമുറുക്കിയിട്ടുണ്ട്. അഞ്ചുമുതൽ ഏഴുവരെ മന്ത്രിസ്ഥാനംവരെ നേടാനാണ് വേണുഗോപാൽ പക്ഷം ശ്രമിക്കുന്നത്.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ധാരണയായിട്ടുണ്ട്. എന്നാൽ മറ്റ് ഘടകകക്ഷികളുടെ കാര്യത്തിൽ മന്ത്രിത്തർക്കം കടുത്ത ഭിന്നതയിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിനുള്ള 11 മന്ത്രിമാരിൽ ഗ്രൂപ്പും സാമുദായിക സമവാക്യങ്ങളും പരിഗണിക്കാനാകാത്ത സ്ഥിതിയാണ്.











0 comments