ചേന്ദമംഗലം കൊലപാതകം: ഋതു ഗുണ്ടാ പട്ടികയിലുള്ള ആൾ; സ്ഥിരം ശല്യക്കാരൻ

പറവൂർ: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണിയാംപറമ്പിൽ ഋതു ജയൻ ഗുണ്ടാ പട്ടികയിലുള്ള ആളെന്ന് പൊലീസ്. സ്ത്രീകളെ ശല്യം ചെയ്തതും ബൈക്ക് മോഷണവുമടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ മുൻപും റിമാൻഡിൽ പോയിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
പല കേസുകളിലും പൊലീസിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിട്ടുള്ളത് ഒരു മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. മെന്റൽ ഡിപ്രഷന് മരുന്ന് കഴിച്ചുവരുന്ന ആളാണെന്നുള്ള സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതിവച്ചിട്ടുണ്ട്. ഏതെങ്കിലും കേസിൽ അറസ്റ്റിലാകുമ്പോൾ പ്രതിയുടെ വീട്ടുകാരും ഈ സർട്ടിഫിക്കറ്റമായി പോലീസ് സ്‌റ്റേഷനിലെത്തും. ബംഗളരുവിൽ നിന്ന് ഏതാനും ദിവസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്.
ഋതു സ്ഥിരംശല്യക്കാരനാണെന്നാണ് അയൽക്കാർ പറയുന്നത്. മോഷണവും കഞ്ചാവ് വിൽപ്പനയുമായിരുന്നു ഇയാളുടെ പ്രധാന തൊഴിലെന്ന് അയൽവാസികൾ പറയുന്നു. ഒരു പ്രകോപനവുമില്ലാതെ പ്രദേശവാസികളെ ആക്രമിക്കുക പതിവാണ്. നിരവധിതവണ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. കൊല്ലപ്പെട്ട വീട്ടുകാർ നല്ല രീതിയിൽ ജീവിക്കുന്നതിൽ അസൂയപൂണ്ടാണ് ക്രൂരത കാണിച്ചത്. കൊല്ലപ്പെട്ട വിനീഷയ്ക്കെതിരെ മുമ്പും ഋതു വധഭീഷണി മുഴക്കിയിരുന്നതായും അയൽവാസികൾ പറയുന്നു. പകൽ മുഴുവൻ കിടന്നുറങ്ങുക, രാത്രി പുറത്തിറങ്ങി നടക്കുക, ലഹരി ഇടപാടുകൾ, സ്‌ത്രീകളെ ശല്യപ്പെടുത്തൽ പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഋതു കിടപ്പുരോഗിയായ തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിച്ചിരുന്നതായും അയാളെ പേടിച്ച് ഒരു വലിയ വടി കൈയിൽ കരുതിയാണ് താൻ കിടക്കാറെന്നും അയൽവാസിയായ ജയ പറയുന്നു. അയൽവാസിയായ ജയ
കൊല്ലപ്പെട്ടവരുടെയും കൊലപാതകിയുടെയും വീടുകൾ തൊട്ടടുത്താണ്. കൊലപാതകം നടത്തിയശേഷം ജിതിന്റെ ബൈക്ക് മോഷ്ടിച്ചാണ് ഋതു വടക്കേക്കര സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത്. കൊലപാതകം നടത്തിയ കത്തിയും ഇരുമ്പുവടിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ വീടിനുമുന്നിൽ ഉപേക്ഷിച്ചു.
0 comments