Deshabhimani

ചേന്ദമംഗലം കൊലപാതകം: പ്രതി ഋതുവിനെ റിമാൻഡ് ചെയ്തു

chennamangalam murder case
വെബ് ഡെസ്ക്

Published on Jan 17, 2025, 06:45 PM | 1 min read

കൊച്ചി: ചേന്ദമംഗലം പേരെപ്പാടത്ത് ദമ്പതികളെയും മകളെയും വീട്ടിൽക്കയറി ഇരുമ്പുവടികൊണ്ട്‌ തലയ്‌ക്കടിച്ചു കൊന്നു കേസിൽ പ്രതി ചേന്ദമംഗലം കണിയാപറമ്പിൽ ഋതു (28)വിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ്‌ കൊല്ലപ്പെട്ടത്. വിനീഷയുടെ ഭർത്താവ് ജിതിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


വ്യാഴം വൈകിട്ട്‌ ആറിന്‌ വിനീഷയുടെയും ജിതിന്റെയും മക്കളായ ആറാംക്ലാസുകാരി ആരാധിക, ഒന്നാംക്ലാസ് വിദ്യാർഥിനി അവിനി എന്നിവരുടെ കൺമുന്നിലായിരുന്നു കൊലപാതകം. സംഭവം അറിഞ്ഞെത്തിയ ജിതിന്റെ സുഹൃത്തുക്കളാണ്‌ നാലുപേരെയും ആശുപത്രിയിലെത്തിച്ചത്. മോഷണക്കേസ്‌ ഉൾപ്പെടെ മൂന്നു കേസിൽ പ്രതിയാണ്‌ ഋതുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാൾ ലഹരിക്ക്‌ അടിമയാണെന്നും സൂചനയുണ്ട്‌. ഏതാനും മാസംമുമ്പ്‌ വീട്ടിലെ ഗേറ്റ് തകർത്തതിനെതിരെ ഇയാൾക്കെതിരെ വേണു പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ സിസിടിവി കാമറയും സ്ഥാപിച്ചു. വിനീഷയെ ഋതു നിരന്തരം ഫോണിൽ ശല്യംചെയ്‌തിരുന്നതായും വിവരമുണ്ട്‌.


കൊലപാതകത്തിനു ഉപയോഗിച്ച ഇരുമ്പുവടിയും രണ്ട്‌ കത്തിയും വീട്ടിൽനിന്ന്‌ കണ്ടെടുത്തു. മൃതദേഹങ്ങൾ പറവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. നിതയാണ്‌ വിനീഷയുടെ സഹോദരി. ജിതിന്‌ വിദേശത്താണ്‌ ജോലി. ഫെബ്രുവരിയിൽ വിദേശത്തേക്കു മടങ്ങാനിരിക്കുകയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home