ചേന്ദമംഗലം കൂട്ടക്കൊല അന്വേഷിക്കാൻ പ്രത്യേക സംഘം; പ്രതി കുറ്റം സമ്മതിച്ചു

CHENNAMANGALAM MURDER
വെബ് ഡെസ്ക്

Published on Jan 17, 2025, 10:22 AM | 1 min read

പറവൂർ: ചേന്ദമംഗലം കൂട്ടക്കൊല അന്വേഷിക്കാൻ പ്രത്യേക സംഘം. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 17 അം​ഗ സംഘം കേസന്വേഷിക്കും. കേസിൽ പ്രതി റിതുവിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊലപാതക സമയത്ത് പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജിതിനെ മാത്രമാണ് ലക്ഷ്യം വച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോ​ഗിച്ച് തലക്കേറ്റ അടിയാണ് മൂന്നുപേരുടെയും മരണത്തിന് കരണമായതെന്നുള്ള പ്രഥമിക നി​ഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ഉടൻ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. വെകിട്ട് അഞ്ച് മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഇന്നലെ വൈകിട്ട്‌ ആറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഗൃഹനാഥനെയും ഭാര്യയെയും മകളെയും അയൽവാസി വീട്ടിൽ കയറി ഇരുമ്പുവടികൊണ്ട്‌ തലയ്‌ക്കടിച്ചു കൊല്ലുകയായിരുന്നു. മകളുടെ ഭർത്താവിനെ ഗുരുതരമായ പരിക്കോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ്‌ കൊല്ലപ്പെട്ടത്. വിനീഷയുടെ ഭർത്താവ് ജിതിനാണ്‌ ഗുരുതര പരിക്ക്‌. പ്രതി ചേന്ദമംഗലം കണിയാപറമ്പിൽ ഋതു(28) പൊലീസിൽ കീഴടങ്ങി.
അയൽവാസിയായ ഋതു ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. വിനീഷയുടെയും ജിതിന്റെയും മക്കളായ ആറാംക്ലാസുകാരി ആരാധിക, ഒന്നാംക്ലാസ് വിദ്യാർഥിനി അവിനി എന്നിവരുടെ കൺമുന്നിലായിരുന്നു കൊലപാതകം. സംഭവം അറിഞ്ഞെത്തിയ ജിതിന്റെ സുഹൃത്തുക്കളാണ്‌ നാലുപേരെയും ആശുപത്രിയിലെത്തിച്ചത്. മോഷണക്കേസ്‌ ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ്‌ ഋതുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാൾ ലഹരിക്ക്‌ അടിമയാണെന്നും സൂചനയുണ്ട്‌.
ഏതാനും മാസംമുമ്പ്‌ വീട്ടിലെ ഗേറ്റ് തകർത്തതിനെതിരെ ഇയാൾക്കെതിരെ വേണു പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ സിസിടിവി കാമറയും സ്ഥാപിച്ചു. വിനീഷയെ ഋതു നിരന്തരം ഫോണിൽ ശല്യം ചെയ്തിരുന്നതായും പറയുന്നു. ആക്രമിച്ച ഇരുമ്പുവടിയും രണ്ട് കത്തിയും വീട്ടിൽനിന്ന്‌ കണ്ടെടുത്തു.



deshabhimani section

Related News

0 comments
Sort by

Home