ad
Deshabhimani

ചേംബറിൽ കയറി മജിസ്ട്രേറ്റിനെ ആക്രമിച്ച് യുവാവ്; ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ നാടകീയ രം​ഗങ്ങൾ

Magistrate

പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുന്നു (Photo: Screengrab)

വെബ് ഡെസ്ക്

Published on Jun 04, 2026, 08:16 AM | 1 min read

ചെങ്ങന്നൂർ: ചേംബറിൽ കയറി മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ (34) ആണ് പിടിയിലായത്. ചെങ്ങന്നൂർ മുൻസിഫ് കോടതിയിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഓഫീസ് അസിസ്റ്റന്റ് വെളിയിലായിരുന്നതിനാൽ മജിസ്‌ട്രേറ്റ് മാത്രമാണ് ചേംബറിലുണ്ടായത്. യുവാവ് അക്രമാസക്തനായി വരുന്നത് കണ്ട് പരിഭ്രമിച്ച മജിസ്ട്രേറ്റ് കോടതി ഹാളിലേയ്ക്ക് പ്രവേശിക്കാനുള്ള വാതിലിലൂടെ പുറത്തേയ്ക്ക് ഇറങ്ങി ഓടി. ബാർ അസോസിയേഷന്റെ വരാന്തയിലേക്ക്‌ പ്രാണരക്ഷാർഥം ഓടുന്നതിനിടെ രണ്ട് തവണ മജിസ്‌ട്രേറ്റ് വീഴുകയും ചെയ്തു.


ബഹളംവെച്ച യുവാവിനെ മജിസ്‌ട്രേറ്റിന്റെ ഓഫീസ് അസിസ്റ്റന്റും ക്ലാർക്കും ചേർന്ന് തടയാൻ ശ്രമം നടത്തി. എന്നാൽ വെള്ളംനിറച്ച കുപ്പി യുവാവ് മജിസ്‌ട്രേറ്റിനു നേരേയെറിഞ്ഞു. കൂടുതലാളുകൾ എത്തിയതോടെ യുവാവ് കോടതിയുടെ ഗേറ്റിലൂടെ റോഡിലേക്കോടി. ജീവനക്കാരും പിന്നാലെയോടി. തുടർന്ന്, സിവിൽ സ്റ്റേഷനു മുന്നിൽവെച്ച് ജീവനക്കാരും ഓട്ടോത്തൊഴിലാളികളും ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു.


കുറച്ചുദിവസമായി യുവാവ് കോടതി പരിസരത്തുണ്ടായിരുന്നതായി ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. യുവാവും അച്ഛനും തമ്മിൽ കോടതിയിൽ കേസുണ്ട്. അടുത്തിടെ യുവാവ് വീട്ടിൽ പ്രവേശിക്കുന്നതിനെതിരേ കോടതിയിൽനിന്ന് ഇൻജക്ഷൻ ഓർഡർ നൽകിയിരുന്നു. അതാകാം ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. യുവാവിന്റെ മാനസിക നില പരിശോധിക്കും. ആക്രമണ ശ്രമം, ജോലി തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. സംഭവത്തിൽ ചെങ്ങന്നൂർ ബാർ അസോസിയേഷൻ കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. യുവാവിന്റെ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. വീഴ്ചയിൽ നിസ്സാര പരിക്കേറ്റ മജിസ്ട്രേറ്റ് ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും ചികിത്സതേടി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home