print edition ലാഭത്തിൽ മുന്നിൽ ചവറ കെഎംഎംഎൽ

തിരുവനന്തപുരം: 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും അധികം പ്രവർത്തന ലാഭം ഉണ്ടാക്കിയത് ചവറ കെഎംഎംഎൽ– 45.48 കോടി രൂപ. ഒക്ടോബറിലെമാത്രം പ്രവർത്തന ലാഭം 14.61 കോടിയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ അർധവാർഷിക അവലോകനത്തിൽ പറയുന്നു. കെൽട്രോൺ 12.68 കോടി രൂപ പ്രവർത്തന ലാഭം നേടി. കഴിഞ്ഞവർഷം നേരിട്ട നഷ്ടത്തെ മറികടന്നാണിത്. കെൽട്രോൺ ഇസിഎൽ 11.84 കോടി ലാഭം കൈവരിച്ചു.
കെഎംഎംഎൽ, കെൽട്രോൺ, കെൽട്രോൺ ഇസിഎൽ, കെൽട്രോൺ കംപോണന്റ്സ്, ടിസിസി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി, കയർ കോർപറേഷൻ, കെഎസ്ഐഇ, ടെൽക്ക്, എസ്ഐഎഫ്എൽ, മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ, കെസിസിപിഎൽ, കയർഫെഡ്, സിൽക്ക്, ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ, എഫ്ഐടി, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ, കെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിങ് മിൽ, ഫോം മാറ്റിങ്‌സ്, ആലപ്പി സഹകരണ സ്പിന്നിങ് മിൽ, സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ, ട്രിവാൻഡ്രം സ്പിന്നിങ് മിൽ, കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത്.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, മാനേജിങ് ഡയറക്ടർമാർ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131. 6 കോടി രൂപയായിരുന്നു. ഭരണത്തിന്റെ ആദ്യ വർഷംതന്നെ നഷ്ടം 71 കോടിയാക്കി കുറച്ചു. തുടർന്ന് പടിപടിയായി ലാഭം ഉയർത്തി. കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച കോട്ടയം എച്ച്‌എൻഎൽ ഈ കാലയളവിൽ സംസ്ഥാനം വില നൽകി ഏറ്റെടുത്ത് കേരള പേപ്പർ ലിമിറ്റഡ് കമ്പനിയും ആരംഭിച്ചു.









0 comments