കന്യാസ്ത്രീകളെ ജയിലിലടക്കൽ: രാജ്ഭവനിലേക്ക് ക്രെെസ്തവ സഭകളുടെ സംയുക്ത മാർച്ച്

STRIKE
വെബ് ഡെസ്ക്

Published on Jul 30, 2025, 05:06 PM | 1 min read

തിരുവനന്തപുരം: ഛത്തിസ്​ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ക്രിസ്തീയ സഭകൾ. തിരുവനന്തപുരം കാത്തലിക്‌ ഫോറത്തിന്റെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച നടത്തി. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണികൊണ്ട് വാമൂടിക്കെട്ടിയാണ് പ്രതിഷേധത്തിൽ അണിനിരന്നത്‌. ആർച്ച്‌ ബിഷപ്‌ തോമസ്‌ നെറ്റോ ഉൾപ്പടെയുള്ള സഭാനേതാക്കൾ പങ്കെടുത്തു.

കന്യാസ്‌ത്രീകളെ ജയിലിൽ അടച്ചതിന്റെ കാരണം ബോധ്യമാകുന്നില്ലെന്നും ക്രൈസ്‌തവസന്ന്യാസിനിമാർ മതനിരപേക്ഷ ഇന്ത്യക്ക്‌ അനുഗ്രഹമാണെന്നും മാർ ക്ലീമ്മിസ്‌ പറഞ്ഞു. അവർക്ക്‌ ജാമ്യം നിഷേധിച്ചപ്പോൾ അപ്പുറത്ത്‌ ആക്രോശം ഉയരുന്നു. ഇതാണോ ആർഷഭാരതമെന്ന്‌ അദ്ദേഹം ചോദിച്ചു.


സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് നിർബന്ധിത മതപരിവർത്തനം (ഛത്തീസ്‌ഗഡ്‌ മതസ്വാതന്ത്ര്യ നിയമം–നാലാം വകുപ്പ്‌), മനുഷ്യക്കടത്ത്‌ (ഭാരതീയ ന്യായ സംഹിത– 143–-ാം വകുപ്പ്‌), രാജ്യവിരുദ്ധ പ്രവർത്തനം(ബിഎൻഎസ്‌ 152–-ാം വകുപ്പ്‌) തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും വെള്ളിയാഴ്‌ച പകൽ എട്ടരയോടെ ബജരംഗ്‌ദളുകാർ ട്രെയിനിൽ തടഞ്ഞതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം.


ടിടിഇ അറിയിച്ചതനുസരിച്ചാണ്‌ ബജ്‌രംഗ്‌ദൾ പ്രവർത്തകർ റെയിൽവെ സ്‌റ്റേഷനിലെത്തി ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും കന്യാസ്‌ത്രീകളെ വിധേയരാക്കിയത്‌. മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന്‌ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നു. ബജ്‌രംഗ്‌ദളുകാർ തന്നെയാണ്‌ കന്യാസ്‌ത്രീകളെ പൊലീസ്‌ സ്റ്റേഷനിലെത്തിച്ചത്‌.


കന്യാസ്ത്രീകൾക്കെതിരെ ​10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതി മേരിയെ ഒന്നാംപ്രതിയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെ രണ്ടാം പ്രതിയുമാക്കിയാണ്‌ കേസ്‌. 10 വർഷം വരെ തടവ്‌ ശിക്ഷ ലഭിച്ചേക്കാം. ആദ്യ എഫ്‌ഐആറിൽ പൊലീസ്‌ ‘നിർബന്ധിത മതപരിവർത്തനം’ കുറ്റം ചുമത്തിയിരുന്നില്ല. ബജ്‌രംഗ്‌ദളിന്റെ സമ്മർദത്തെഫലമായി പിന്നീട്‌ ഈ വകുപ്പും രാജ്യവിരുദ്ധ പ്രവർത്തനത്തിനുള്ള 152–-ാം വകുപ്പും ഉൾപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home