print edition ക്യാമ്പിൽ പരാതിപ്പെട്ടവരെ എംഎൽഎ വിരട്ടി;150 പേർക്ക് 2 കിലോ റവ 1 കിലോ സവാള

ചങ്ങനാശേരി ഗവ. എൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം കിട്ടാത്തതിനെ തുടർന്ന് പരാതി പറഞ്ഞവരോട് വിനു ജോബ് എംഎൽഎ കയർക്കുന്നു
ചങ്ങനാശേരി : ക്യാമ്പുകളിൽ എല്ലാം പക്കയാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും പലയിടത്തും ദുരിതമാെഴിയുന്നില്ല. രണ്ടു ദിവസമായി ഭക്ഷണവും കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ചങ്ങനാശേരി നഗരസഭയിൽ ഗവ. ടൗൺ എൽപി സ്‌കൂളിലെ ദുരിതാശ്വാസക്യാന്പിൽ നൂറ്റന്പതോളംപേർ. വെള്ളപ്പൊക്കത്തിൽ വീടുവിട്ട് ക്യാന്പിലെത്തിയ ഇത്രയും പേർക്ക് രണ്ട് ദിവസത്തിനിടെ നൽകിയത് രണ്ട് കിലോ റവയും ഒരു കിലോ സവാളയും 100 ഗ്രാം പച്ചമുളകും.
ഭക്ഷണമില്ലാത്തതിൽ പ്രതിഷേധിച്ചവരോട് വിനു ജോബ് എംഎൽഎയും നഗരസഭാ ചെയർമാൻ ജോമി ജോസഫും തട്ടിക്കയറി. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തി. കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചവരെയും മാധ്യമപ്രവർത്തകരെയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ബുധനാഴ്‌ച പകൽ മൂന്നോടെയാണ് സംഭവം. മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതോടെയാണ് സ്‌കൂളിൽ ചൊവ്വാഴ്‌ച ക്യാമ്പ് തുടങ്ങിയത്. ചൊവ്വ രാത്രിമുതൽ ബുധൻ പകൽ രണ്ടുവരെയുള്ള ഭക്ഷണം ക്യാന്പംഗങ്ങൾതന്നെ വാങ്ങി.
തഹസിൽദാരും നഗരസഭാ ഉദ്യോഗസ്ഥരും എത്തിയപ്പോൾ പ്രതിഷേധവും അറിയിച്ചു. സംഭവമറിഞ്ഞ് മാധ്യമപ്രവർത്തകരുമെത്തി. സ്ഥലത്തെത്തിയ എംഎൽഎയും നഗരസഭാ ചെയർമാനും ‘ഇത് ചങ്ങനാശേരിയാണ്’ എന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. ക്യാന്പംഗങ്ങളെയും വിരട്ടി. പ്രതിഷേധം ശക്തമായതോടെ എംഎൽഎയും നഗരസഭാ ചെയർമാനും സ്ഥലംവിട്ടു.










0 comments