യുവതിയുടെ മാല കവർന്ന പ്രതികൾ പിടിയിൽ; 299 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

സൂര്യൻ, അനസ്
കാഞ്ഞങ്ങാട്: മാവുങ്കാലിന് സമീപം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വീഴ്ത്തി മൂന്ന് പവന്റെ സ്വർണമാല കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊയിലാണ്ടി മാവേലിക്കണ്ടി ഹൗസിലെ സൂര്യൻ (26), കോഴിക്കോട് താമരശ്ശേരി അടിവാരം മുപ്പതേക്കർ ഹൗസിലെ അനസ് എന്ന റമ്പുട്ടാൻ അനസ് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാവുങ്കാൽ നെല്ലിത്തറ പുലയനടുക്കത്തെ പി സിന്ധുവിനെ ആക്രമിച്ച് മാല കവർന്ന കേസിലാണ് നടപടി. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ ദിനേശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനരീതിയിൽ നടന്ന കവർച്ചക്കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മാവുങ്കാലിലെ കവർച്ചയിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്.
കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 299 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പ്രതികളുടെ മുഖം വ്യക്തമാകാതിരുന്നത് അന്വേഷണം ദുഷ്കരമാക്കി.
കോഴിക്കോട്ടെ ഹോട്ടലിൽ ചായ കുടിക്കാനെത്തിയപ്പോൾ അനസ് ഹെൽമറ്റ് മാറ്റി നടക്കുന്ന ദൃശ്യം ലഭിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് വീട്ടിൽനിന്ന് അനസിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതിയായ സൂര്യനെയും പിടികൂടിയത്.
കാഞ്ഞങ്ങാട്ടെ കവർച്ചയ്ക്ക് ശേഷം പ്രതികൾ മംഗളൂരുവിലേക്ക് കടന്നതായും ഉപയോഗിച്ച സ്കൂട്ടർ അവിടെ ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരുമെന്ന് ഹോസ്ദുർഗ് പൊലീസ് അറിയിച്ചു.










0 comments