സെൻട്രൽ റെയിൽവേ സ്റ്റേഷൻ
print edition വരുമോ 3 പ്ലാറ്റ്‌ഫോം കൂടി

സെൻട്രൽ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെ തിരക്ക്
തിരുവനന്തപുരം: തിരക്കേറിയ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്ലാറ്റ്‌ഫോംകൂടി വേണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടിന്റെ പഴക്കം. നിലവിൽ അഞ്ച് പ്ലാറ്റ്‌ഫോമാണുള്ളത്. അഞ്ച് പിറ്റ്‌ലൈനും ആറ് വീതം സിക്ക്‌ലൈനും സ്റ്റേബ്ലിങ്‌ലൈനുമുണ്ട്. ട്രെയിനുകളുടെ അറ്റകുറ്റപ്പണി സൗത്ത് സ്‌റ്റേഷനിലേക്ക്(നേമം) മാറ്റിയാൽ പ്ലാറ്റ്‌ഫോം നിർമിക്കാൻ പ്രയാസമുണ്ടാകില്ല. സർവീസിനുശേഷം ട്രെയിനുകൾ നേമത്തേക്ക് കൊണ്ടുപോകാനും നിർത്തിയിടാനും സൗകര്യം ഏർപ്പെടുത്തുകയും വേണം.
ഇല്ലെങ്കിൽ യാത്രക്കാരുടെ ആവശ്യത്തിനൊത്ത് ഉയരാൻ സ്റ്റേഷന് കഴിയില്ലെന്നാണ് ആക്ഷേപം. നിലവിലെ സ്ഥിതിയിൽ സ്റ്റേഷൻ വികസനത്തിന് പുതുതായി സ്ഥലം ഏറ്റെടുക്കുക എളുപ്പമല്ല.കൂടുതൽ പ്ലാറ്റ്‌ഫോമുണ്ടായാൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റേഷനിലെത്താൻ ഏറെസമയം ഒൗട്ടറിൽ കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടാകില്ല. ഇത്തരം ട്രെയിനുകൾക്ക് കൊല്ലം വിട്ടാൽ അടുത്ത സ്റ്റേഷൻ തിരുവനന്തപുരം സെൻട്രലാണ്. പേട്ട, കൊച്ചുവേളി, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിർത്താതെ ഒൗട്ടറിൽ പിടിച്ചിടുന്നതുകൊണ്ട് യാത്രക്കാർക്കും പ്രയോജനമില്ല. ഒൗട്ടറിൽ ഇറങ്ങി സ്റ്റേഷനിലേക്ക് എത്തുന്നതും പ്രയാസം. കൂടുതൽ പ്ലാറ്റ്‌ഫോം നിർമിച്ചാൽ ട്രെയിനുകൾക്ക് സമയനഷ്ടമില്ലാതെ പ്ലാറ്റ്‌ഫോമിലെത്താനാകും. നിലവിൽ 23 കോച്ചുള്ള റേക്കുകൾ നിർത്തിയിടാനുള്ള പ്ലാറ്റ്‌ഫോം സൗകര്യമേ സ്റ്റേഷനിലുള്ളൂ. നവീകരണ പദ്ധതിയിൽ രണ്ട് പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടാനുള്ള പ്രവൃത്തി മാത്രമാണ് ഉൾപ്പെടുത്തിയത്.
നേമം ടെർമിനലിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള അഞ്ച് പിറ്റ്‌ലൈൻ, അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകൾ നിർത്താനുള്ള 10 സ്റ്റേബിളിങ് ലൈനുകൾ എന്നിവ മാസ്റ്റർ പ്ലാനിൽ ഉണ്ടായിരുന്നെങ്കിലും അത് നാല് പിറ്റ്‌ലൈനും ആറ് സ്റ്റേബിളിങ് ലൈനുമായി കുറച്ചു. നേമത്ത് ഒന്നാംഘട്ടത്തിൽ രണ്ട് പിറ്റ്‌ലൈനും മൂന്ന് സ്റ്റേബിളിങ് ലൈനും രണ്ടാംഘട്ടത്തിൽ രണ്ട് പിറ്റ്‌ലൈനും മൂന്ന് സ്റ്റേബിളിങ് ലൈനും നിർമിക്കും. നാല് പ്ലാറ്റ്‌ഫോമുണ്ടാകും. കൊച്ചുവേളിയിലെ റെയിൽവേ വികസനത്തിൽ അനിശ്ചിതത്വം തുടരുന്നു.










0 comments