കേന്ദ്രസർക്കാർ കേരളത്തിലെ തൊഴിലുറപ്പിന് ചരമഗീതമെഴുതുന്നു : കെഎസ്കെടിയു

തിരുവനന്തപുരം : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ആരംഭിച്ചതോടെ തൊഴിലുറപ്പെന്ന ലക്ഷ്യം അട്ടിമറിക്കപ്പെട്ടുവെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഗുണകരമാവുന്ന രീതിയിൽ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രീകൃത ആസൂത്രണത്തിലൂന്നിയുള്ള വിബി ജിആർഎഎം ജിയാക്കി മാറ്റുമ്പോൾ ഇല്ലാതാവുന്നത് തൊഴിലും കൂലിയുമാണെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.
പദ്ധതിയ്ക്ക് ഏറ്റവും കൂടുതൽ വിഹിതം നീക്കിവെച്ചിരിക്കുന്നത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനാണ്. 3,210.76 കോടി രൂപയാണ് അവർക്ക് നൽകുന്നത്. അതേസമയം കേരളത്തിന് 925.33 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവർക്ക് വാരിക്കോരി നൽകുന്ന കേന്ദ്ര സമീപനമാണ് വിഹിതം നിശ്ചയിച്ചതിൽ കാണാനാവുന്നത്. അത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇത്തരം നീക്കങ്ങളിലൂടെ കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള വ്യഗ്രതയാണ് കേന്ദ്ര സർക്കാരിൽ കാണുന്നത്. സംസ്ഥാന സർക്കാരാവട്ടെ കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ നിശബ്ദത പാലിച്ച് സംഘപരിവാർ സേവ നടത്തുകയാണ്.
ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന വിബി ജിആർഎഎം ജിയിൽ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ തയ്യാറാക്കുമ്പോഴാണ് പദ്ധതിക്ക് തുടക്കമാവുക. ഓരോ ഗ്രാമപഞ്ചായത്തിലും കേന്ദ്ര-സംസ്ഥാന പദ്ധതികളിലൂടെ സൃഷ്ടിച്ചവ ഉൾപ്പെടെ എല്ലാ ആസ്തികളുടെയും സൗകര്യങ്ങളുടെയും സമഗ്ര പട്ടിക ഇതിനായി തയ്യാറാക്കുമെന്നാണ് പറയുന്നത്. നേരത്തെ അടിത്തട്ടിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നുവരുന്നത് പ്രകാരം നിശ്ചയിക്കപ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതിയെ, മുകളിൽ നിന്ന് നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി വെട്ടിയൊരുക്കുന്ന കേന്ദ്രീകൃത പദ്ധതിയാക്കി മാറ്റുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. ഇതിലൂടെ കേന്ദ്ര സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയശക്തികളുടെ ഇഷ്ടാനുസരണം തൊഴിൽപ്രദേശങ്ങൾ നിർണയിക്കാനും തൊഴിൽ നൽകാതിരിക്കാനും സാധിക്കും.
കേന്ദ്രം രൂപകൽപ്പന ചെയ്യുന്ന പദ്ധതികളുടെ 40 ശതമാനം ചെലവ് സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. തൊഴിലാളികളുടേയും സംസ്ഥാനങ്ങളുടെയും ആവശ്യങ്ങളേക്കാൾ കേന്ദ്രത്തിന്റെ മുൻഗണനകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിയിലൂടെ തൊഴിലുറപ്പെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് സർക്കാർ. ക്രമേണ സംസ്ഥാനങ്ങളുടെ മേൽ ഭാരമെല്ലാം കുടഞ്ഞിടാനും തൊഴിലുറപ്പിന് ചരമഗീതം രചിക്കാനുമാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന ഈ ക്രൂരമായ നീക്കങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കെഎസ്കെടിയു പ്രസ്താവനയിൽ പറഞ്ഞു.











0 comments