print edition അടുക്കളയ്ക്ക് തീയിട്ട് കേന്ദ്രം: സംസ്ഥാനത്ത് 20 ശതമാനം ഹോട്ടലുകൾ പൂട്ടി


സ്വന്തം ലേഖകൻ
Published on Mar 13, 2026, 02:26 AM | 1 min read
തിരുവനന്തപുരം:
ഗ്യാസ് വിതരണത്തിലെ കേന്ദ്രസർക്കാർ അലംഭാവം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് കേരളത്തെ. മറ്റു സംസ്ഥാനങ്ങളിൽ പ്രധാനമായും വന്‍കിട നഗരങ്ങളിലാണ് പ്രതിസന്ധി ഉണ്ടാകുക. എന്നാൽ കേരളത്തിൽ ഗ്രാമ – നഗര വ്യത്യാസമില്ലാതെ ഗുരുതര ആഘാതം സൃഷ്‌ടിക്കും.
ഇവിടെ ഭൂരിഭാഗം വീടുകളിലും പാചകത്തിന് എല്‍പിജി ആണ് ഉപയോഗിക്കുന്നത്.
പുതുതായി നിർമിക്കുന്ന വീടുകളിൽ അടുക്കള എന്ന സങ്കൽപ്പം തന്നെ ഇല്ലാതായി. റംസാന്‍ മാസം കൂടിയായതിനാല്‍ വീടുകളില്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചു. ഫ്ലാറ്റുകളിലും എൽപിജി മാത്രമാണ് ആശ്രയം. ഇൻഡക്ഷൻ കുക്കറുകളും ഇലക്ട്രിക് ഓവനുകളും ഉണ്ടെങ്കിലും ഉപയോഗം പരിമിതമാണ്.
വാണിജ്യ സിലിണ്ടറുകളുടെ വിതരണം കമ്പനികൾ പൂർണമായും നിർത്തിയതോടെ 20 ശതമാനത്തിലധികം ഹോട്ടലുകൾ ഇതിനോടകം അടച്ചു പൂട്ടി. നിലവിലെ സ്‌റ്റോക്ക് തീരുന്നതോടെ ഭക്ഷണശാലകൾ അടയ്‌ക്കുകയല്ലാതെ മറ്റു മാർഗം ഇല്ലെന്ന് ഉടമകൾ പറഞ്ഞു. ദിവസം രണ്ടുലക്ഷം വാണിജ്യ സിലിണ്ടര്‍ ആവശ്യമായ സംസ്ഥാനത്ത് അവയുടെ ലഭ്യത പരിമിതപ്പെടുന്നത് വലിയ ദുരിതത്തിലേക്ക് നയിക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി എന്നിവയുണ്ട്.
നിലവിൽ ആശുപത്രികളിലും സ്‌കൂളുകളിലും മാത്രം വാണിജ്യാവശ്യ സിലിണ്ടർ വിതരണം ചെയ്‌താൽ മതി എന്നാണ് കമ്പനികളുടെ നിർദേശം.
പല വിഭവങ്ങളും ഒഴിവാക്കിയും കൂടുതൽ നേരം പാചകം ചെയ്യേണ്ട വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കിയും പരമാവധി ദിവസം പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് ഹോട്ടലുകൾ. ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതോടെ വിനോദ സഞ്ചരമേഖലയിലും വലിയ പ്രതിസന്ധിയായി. വിദ്യാര്‍ഥികളേയും ജീവനക്കാരേയും പ്രതിസന്ധിയിലാക്കി പല ഹോസ്‌റ്റലുകളിലും പാചകം അവസാനിപ്പിക്കുകയാണ്. സ്വകാര്യ ഹോസ്റ്റലുകളില്‍ ചിലതില്‍ മെസുകള്‍ പ്രവര്‍ത്തനം നിര്‍ത്തി.









0 comments