സിബിഎസ്ഇ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കി, രണ്ട് ഇന്ത്യൻ ഭാഷകൾ വേണം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 9, 10 ക്ലാസുകളിലെ ഭാഷാ പഠന ഘടനയിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ പരിഷ്കാരപ്രകാരം 9, 10 ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കി.
ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകൾ ഇന്ത്യൻ പ്രാദേശിക ഭാഷകൾ ആയിരിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം, നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് എന്നിവയ്ക്ക് അനുസൃതമായാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. 2026-27 അധ്യയന വർഷം മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.
2026 ജൂലൈ 1 മുതലായിരിക്കും വിദ്യാലയങ്ങളിൽ ഇത് പൂർണ്ണമായി നടപ്പിലാക്കുക. പുതിയ ഭാഷാ നയമനുസരിച്ച് വിദ്യാർത്ഥികൾക്ക് വിദേശ ഭാഷകൾ തിരഞ്ഞെടുക്കുന്നതിന് കർശനമായ നിബന്ധനകളുണ്ട്. ഒരു വിദ്യാർത്ഥിക്ക് വിദേശ ഭാഷ പഠിക്കണമെന്നുണ്ടെങ്കിൽ, താൻ തിരഞ്ഞെടുക്കുന്ന മറ്റ് രണ്ട് ഭാഷകളും നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം.
അല്ലാത്തപക്ഷം വിദേശ ഭാഷകളെ നാലാമതൊരു അധിക ഭാഷയായി മാത്രമേ പഠിക്കാൻ സാധിക്കൂ. പെട്ടെന്നുള്ള ഈ മാറ്റം മൂലം സ്കൂളുകളിൽ ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകരുടെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന കാര്യം സിബിഎസ്ഇ ബോർഡ് കണക്കിലെടുത്തിട്ടുണ്ട്.
ഇത് പരിഹരിക്കാനായി വിദ്യാലയങ്ങൾക്ക് താൽക്കാലിക ഇളവുകൾ അനുവദിച്ചു. മറ്റ് സ്കൂളുകളിലെ അധ്യാപകരുടെ സേവനം പങ്കിടുക, ഓൺലൈൻ/ഹൈബ്രിഡ് ക്ലാസുകൾ പ്രയോജനപ്പെടുത്തുക, വിരമിച്ച അധ്യാപകരെ താൽക്കാലികമായി നിയമിക്കുക എന്നിവയ്ക്ക് സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
പുതിയ നയത്തിന്റെ ഭാഗമായി 19 ഔദ്യോഗിക ഭാഷകളിലെ ക്ലാസ് 6-ലെ ആർ3 (R3) പാഠപുസ്തകങ്ങൾ ജൂലൈ ഒന്നിന് മുൻപ് ലഭ്യമാക്കുമെന്നും സിബിഎസ്ഇ സർക്കുലറിൽ വ്യക്തമാക്കി.











0 comments