'സുഭാഷി'നെ താഴെയിറക്കി; മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി

കൊച്ചി : കൊച്ചി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി. ഒരാഴ്ചയായി പില്ലറിൽ കുടുങ്ങിക്കിടന്ന ‘സുഭാഷ്' എന്ന പൂച്ചയെ രക്ഷപ്പെടുത്താനായുള്ള ‘ഓപ്പറേഷൻ മ്യാവൂ' രക്ഷാദൗത്യം വിജയം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങികിടന്ന പൂച്ചയെ ഞായർ പുലർച്ചെ 1.20ഓടെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി താഴെയെത്തിച്ചു. അവശനിലയിലുള്ള പൂച്ചയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശനി പകൽ രണ്ടോടെയാണ് ഗാന്ധി നഗറിൽനിന്നുള്ള അഗ്നിരക്ഷാസേനയും ആനിമൽ റെസ്ക്യൂ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്.
556 –ാം പില്ലറിനു സമീപത്താണ് പൂച്ചയെ കണ്ടെത്തിയത്. ഹൈഡ്രോളിക് ലിഫ്റ്റിന്റെ സഹായത്താൽ മെട്രോ പില്ലറിന്റെ ഉയരത്തിലെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൂച്ച പിടിതരാതെ മാറിയതിനാൽ ദൗത്യം വിജയിച്ചില്ല. തുടർന്ന് ശ്രമം താൽക്കാലികമായി അവസാനിപ്പിച്ചു. തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്കും വെല്ലുവിളിയായി. പൂച്ചക്ക് തനിയെ രക്ഷപ്പെട്ടുപോകാൻ പില്ലറിൽനിന്ന് അടുത്തുള്ള മരത്തിലേക്ക് വലയിട്ട ശേഷമാണ് ദൗത്യം നിർത്തിയത്. പൂച്ചയ്‌ക്ക് ഭക്ഷണവും എത്തിച്ചിരുന്നു. ഇതിനടയിൽ പലപ്രാവശ്യം മെട്രോ സർവീസും നിർത്തിവച്ചു. പിന്നീട് മെട്രോ സർവീസുകൾ അവസാനിച്ചശേഷം ശനി രാത്രി 12ഓടെയാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. പൂച്ചയെ മൃഗസംരക്ഷണ പ്രവർത്തകർ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായി അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. സമീപത്തെ ഓട്ടോറിക്ഷക്കാരാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയിലെ കുഴിയിൽ കുടുങ്ങിയ കഥാപാത്രത്തിന്റെ പേര് പൂച്ചയ്‌ക്ക് നൽകിയത്.










0 comments