'സുഭാഷേ എവിടാടാ'... മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമം തുടരുന്നു

കൊച്ചി: കൊച്ചി മെട്രോ പാതയിലെ 555-ാം നമ്പർ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. ഓട്ടോ തൊഴിലാളികൾ 'സുഭാഷ്' എന്ന് പേരിട്ടിരിക്കുന്ന പൂച്ചയ്ക്കായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഏകദേശം ഒരാഴ്ചയായി പൂച്ച ഈ പില്ലറിന് മുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
പില്ലറിന് മുകളിൽ പൂച്ചയെ കണ്ട ആദ്യ ദിവസങ്ങളിൽ സമീപത്തെ ഓട്ടോ തൊഴിലാളികളും മെട്രോ ഉദ്യോഗസ്ഥരും പൂച്ചയ്ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയിരുന്നു. മെട്രോ ട്രാക്ക് വഴി ഉദ്യോഗസ്ഥർ നൽകുന്ന ഭക്ഷണം പൂച്ച കഴിക്കുന്നുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പൂച്ചയെ പുറത്ത് കാണാത്തത് ആശങ്ക വർദ്ധിപ്പിച്ചു.
ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയും ആനിമൽ റെസ്ക്യൂ ടീമും ചേർന്ന് ഹൈടെക് ക്രെയിൻ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പൂച്ച കണ്ടെത്താനായില്ല. പൂച്ചയെ താഴെയിറക്കാൻ പില്ലറിൽ വലിയ വലകൾ കെട്ടിയിട്ടുണ്ട്. ഹൈവോൾട്ടേജ് വൈദ്യുതി ലൈനുകൾക്ക് സമീപമായതിനാൽ മെട്രോ സർവീസ് നടക്കുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടകരമാണ്.
അതിനാൽ, രാത്രി 11.30-ന് മെട്രോ സർവീസ് അവസാനിച്ച ശേഷം കൂടുതൽ വിപുലമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തുമെന്നായിരുന്നു അഗ്നി രക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ ഉച്ചയോടെ വീണ്ടു രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. വൈദ്യുതി ലൈനുകളിലൂടെയുള്ള പ്രവാഹം വിശ്ചേദിച്ചതായാണ് വിവരം.










0 comments