print edition കശുവണ്ടി ഇറക്കുമതി കേസ്; കോടതിയലക്ഷ്യത്തിൽ മാപ്പപേക്ഷിച്ച് മുഹമ്മദ് ഹനീഷ്

കൊച്ചി : കശുവണ്ടി വികസന കോർപറേഷൻ കശുവണ്ടി ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട കേസിലെ കോടതിയലക്ഷ്യ നടപടിയിൽ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു. കോടതിനിർദേശത്തിൽ തുടർനടപടിയെടുക്കാത്തത് ബന്ധപ്പെട്ട ചുമതലയിൽനിന്ന് മാറിയതുകൊണ്ടാണെന്നും കേസ് അവസാനിപ്പിക്കണമെന്നും അപേക്ഷിച്ചു. വാദം കേട്ട ജസ്‌റ്റിസ് എ ബദറുദ്ദീൻ മാപ്പപേക്ഷ പരിഗണിക്കുന്നത് ജൂലൈ രണ്ടിലേക്ക് മാറ്റി.
ഇറക്കുമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച കേസിൽ കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ എ രതീഷ് എന്നിവരെ പ്രതിചേർത്തിരുന്നു. ഇവരെ വിചാരണ ചെയ്യുന്നതിന് സിബിഐ സമർപ്പിച്ച അപേക്ഷ സർക്കാർ നിരസിച്ചതോടെയാണ് പരാതിക്കാരൻ കടകംപള്ളി മനോജ് വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്.
കശുവണ്ടി വികസന വകുപ്പിന്റെ പുതിയ സെക്രട്ടറി കെ ബിജുവാണ് സിബിഐ അപേക്ഷ തുടർന്ന് പരിഗണിക്കേണ്ടത്. ജൂലൈ രണ്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്. കോർപറേഷൻ നടത്തിയ തോട്ടണ്ടി ഇറക്കുമതിയിൽ ക്രമക്കേട് നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ.










0 comments