print edition വെറുപ്പിന്റെ കൂട്ടരേ, ഇതാ മാനവഗീതം

കോട്ടയം
‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനു മാസത്തിൽ കുളിരും രാവിൽ’... പാട്ട് മൈക്കിലൂടെ കേട്ടതും തിരികെ പോയവർ ചുവടുവച്ച് മുന്നോട്ട്. പാടുന്നത് ശ്രീ ധർമ്മശാസ്താ ഭജനസംഘം, ചുവടുവയ്‌ക്കുന്നത് കാരൾ സംഘം, ആസ്വദിക്കുന്നത് ഇൗ നാടിനെ ഭിന്നിപ്പിന്റെ രാഷ്‌ട്രീയക്കാർക്ക് വിട്ടുകൊടുക്കില്ല എന്ന് പ്രതീക്ഷ നൽകുന്നവർ.
കുമരകം കൊച്ചിടവട്ടം കുറുശ്ശേരി ശിവന്റെ വസതിയിൽ ഭജന നടക്കുന്ന പന്തലിലേക്ക് അപ്രതീക്ഷമായാണ് കുട്ടികളുടെ കാരൾ സംഘമെത്തിയത്. ഭജന നടക്കുന്നതിനാൽ മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ, മൈക്കിലൂടെ യേശുവിന്റെ ജനനത്തെ കുറിച്ചുള്ള ഗാനം ഭജനസംഘത്തിലെ സതീശനും റെജിയും പാടി. കൂടെയുള്ളവർ വാദ്യോപകരണങ്ങളിൽ ഇൗണം പകർന്നു. കാരൾ സംഘം പാട്ടിനൊപ്പം നൃത്തം ചെയ്‌തതോടെ ജാതിമതഭേദങ്ങൾ അലിഞ്ഞില്ലാതായി. കുട്ടികളും മുതിർന്നവരുമടക്കം ഗാനമാസ്വദിച്ച് ഒപ്പംകൂടി. ഇതിന്റെ വിഡീയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി. വെറുപ്പിന്റെ അപസ്വരങ്ങൾക്കിടയിൽ നാടാകെ പടരുകയാണ് മാനവഗീതം. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ആക്രമണം തുടരുമ്പോഴാണ് കേരളം മതസൗഹാർദ്ദത്തിന്റെ മഹാമാതൃക സൃഷ്ടിക്കുന്നത്.










0 comments