പോളി കഞ്ചാവ് വേട്ട: മൂന്നാം വർഷ വിദ്യാർഥി കൂടി പിടിയിൽ

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും പോളിടെക്നിക്കിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയുമായ ആർ അനുരാജ് ആണ് കളമശേരി പൊലീസിൻ്റെ പിടിയിലായത്.
ശനിയാഴ്ച പിടിയിലായ കെഎസ് യു യൂണിറ്റ് സെക്രട്ടറിയായിരുന്ന ഷാലിക്, പ്രവർത്തകൻ ആഷിക് എന്നിവരുടെ മൊഴിയനുസരിച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളാണ് ഹോളി ആഘോഷത്തിനായി കുട്ടികളിൽ നിന്നും പണപിരിവു നടത്തിയെതന്നാണ് സൂചന. പിരിച്ച പണം ശാലിക്കിനും ആഷിക്കിനും നൽകി അവർ മുഖേന കഞ്ചാവ് ക്യാമ്പസിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഹോസ്റ്റലിൽ വെച്ച് ചെറിയ പാക്കറ്റുകളാക്കി വിതരണത്തിന് തയ്യാറാക്കുന്നതിനിടെയാണ് പൊലീസും ഡാൻസാഫ് ടീമും റെയ്ഡ് നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്ത് രണ്ട് കിലോയോളം കഞ്ചാവും ത്രാസ്, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവയും കസ്റ്റഡിയിലെടുത്തത്.
പോളിടെക്‌നിക്കിൽ കഞ്ചാവ് എത്തിച്ച കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായിരുന്ന ആലുവ ദേശം കല്ലുംകോട്ടിൽ കെ എസ് ഷാലിഖ് (21), പ്രവർത്തകനായ ആലുവ എടയപ്പുറം കൊന്നക്കാട് മല്ലിശേരിവീട്ടിൽ ആഷിഖ് (20) എന്നിവരെ ഇന്നലെ കളമശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞദിവസം അറസ്‌റ്റിലായ കെഎസ്‌യു പ്രവർത്തകൻ എം ആകാശും റിമാൻഡിലാണ്.
ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണികളും എറണാകുളം നഗരത്തിലെ പ്രധാന ഇടനിലക്കാരുമാണ് ഷാലിഖും ആഷിഖുമെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് കഞ്ചാവ് നൽകിയവരുടെ വിവരവും അന്വേഷകസംഘത്തിന് ലഭിച്ചു. കഴിഞ്ഞദിവസം അറസ്‌റ്റിലായ ആകാശും കഞ്ചാവ് വ്യാപകമായി ശേഖരിച്ച് വിദ്യാർഥികൾക്ക് വിറ്റിരുന്നതായി കണ്ടെത്തി.
പോളി ടെക്‌നിക് വിദ്യാർഥികളായിരുന്ന ഷാലിഖിനും ആഷിഖിനും ഹാജർ കുറവാണ്. പാഠ്യപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാൽ ഇരുവരും 2023ൽ സെമസ്‌റ്റർ ഔട്ടായി. തൃക്കാക്കര അസിസ്‌റ്റന്റ് കമീഷണർ പി വി ബേബി, കളമശേരി എസ്‌എച്ച്‌ഒ എം ബി ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
0 comments