കഞ്ചാവ് കേസിലെ പ്രതിയെ ഒഡിഷയിൽനിന്ന് പിടികൂടി

പ്രതീകാത്മക ചിത്രം
കോവളം: വിഴിഞ്ഞത്തേക്ക് കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ ഒഡിഷയിലെത്തി വിഴിഞ്ഞം പൊലീസ് പിടികൂടി. ഒഡിഷ മുനിമുഡ സ്വദേശി രമേശ് ഷിക്കാക്ക (39) യെയാണ് വിഴിഞ്ഞം പൊലീസ് ഒഡിഷ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച രാത്രിയോടെ വിഴിഞ്ഞത്ത് എത്തിച്ചു. ജൂലൈ 18ന് ആറര കിലോ കഞ്ചാവുമായി രണ്ടു പേരെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു.
ഇതിൽ വിഴിഞ്ഞം പിറവിളാകം കാവുവിള സ്വദേശി രാജു (48) വില്‍ നിന്നും 4. 215 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. തുടർ അന്വേഷണത്തിലാണ് മൊത്തക്കച്ചവടക്കാരനെ കുറിച്ച് വിവരം ലഭിക്കുന്നത്. കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കൈവശം വില്‍പ്പനയ്ക്കുള്ള കഞ്ചാവ് എത്തിച്ചു നൽകുകയായിരുന്നു രമേശ് ഷിക്കാക്കയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. രാജുവിനെ കൂടാതെ തെരുവ് മൈത്രി മൻസിലിൽ നാസുമുദീനെ (50)യാണ് പൊലീസ് പിടികൂടിയിരുന്നത്.
കേസില്‍ ഒളിവിലായിരുന്ന മറ്റൊരു പ്രതി വിഴിഞ്ഞം സ്വദേശി സലീമിനെ (40) യും ബുധനാഴ്ച രാത്രി പിടികൂടി. വിഴിഞ്ഞം എസ്ഐ ദിനേശ്, എഎസ്ഐ വിജയകുമാർ, സീനിയർ സിപിഒ വിനയകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് ഒഡിഷയിൽ എത്തി പ്രതിയെ പിടികൂടിയത്.









0 comments