കീമോതെറാപ്പി ചെയ്യുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലം ഈ മരുന്നിനില്ല
ജാതിക്കയില്‍നിന്ന് ക്യാന്‍സർ മരുന്ന് ; കണ്ടെത്തിയത് കേരളയിലെ ഗവേഷകര്‍

ആന്‍സ് ട്രീസ ജോസഫ്
Published on Sep 12, 2025, 02:01 AM | 1 min read
തിരുവനന്തപുരം
ജാതിക്കയില്‍ നിന്ന് സ്താനാര്‍ബുദ ചികിത്സയ്ക്ക് മരുന്നുമായി കേരള സര്‍വകലാശാല. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള മരുന്നാണ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കാന്‍സര്‍ റിസര്‍ച്ചിലെ ഗവേഷകര്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷമെടുത്ത് നടത്തിയ ഗവേഷണത്തിലൂടെയാണ് നാനോമെഡിസിൻ വികസിപ്പിച്ചത്. നിലവില്‍ യുഎസ് പോലെയുള്ള രാജ്യങ്ങളില്‍ കാന്‍സറിനുള്ള നാനോ ഫോര്‍മുലേഷന്‍ മരുന്നുണ്ട്. സെന്റര്‍ ഡയറക്ടര്‍ ഡോ. പി എം ജനീഷ്, ഗവേഷക വിദ്യാര്‍ഥികളായ മഹേഷ് ചന്ദ്രന്‍, സുധിന, അഭിരാമി, ആകാശ് എന്നിവരാണ് മരുന്ന് വികസിപ്പിച്ചത്.
ജാതിക്കയില്‍ നിന്ന് വേര്‍തിരിച്ചടുത്ത മിരിസ്റ്റിസിന്‍ മറ്റ് പദാര്‍ഥങ്ങളുമായി ചേര്‍ത്താണ് നാനോമെഡിസിന്‍ തയ്യാറാക്കിയത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി ചെയ്യുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കേരള സര്‍വകലാശാലയുടെ മരുന്നിന് ഉണ്ടാവില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
മറ്റ് കോശങ്ങള്‍ക്ക് ദോഷമില്ലാതെ കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന വിധത്തിലാണ് മരുന്ന് തയ്യാറാക്കിയത്. മരുന്ന് കാന്‍സര്‍ കോശങ്ങളിലും സ്താനാര്‍ബുദമുള്ള എലികളിലും പരീക്ഷിച്ച് രോഗമുക്തി ഉറപ്പാക്കിയിട്ടുണ്ട്. സ്പ്രിന്‍ജര്‍ നേച്ചറിന്റെ ക്ലസ്റ്റര്‍ സയന്‍സ് എന്ന അന്താരാഷ്ട്ര ജേണലില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. അടുത്തഘട്ടമായി പേറ്റന്റിന് അപേക്ഷിക്കും. തുടര്‍ന്ന് മരുന്നു കമ്പനികളുമായി സഹകരിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ ലക്ഷ്യമാക്കും.









0 comments