print edition ലീഗ് നിയന്ത്രിക്കുന്ന സിഎച്ച് ചെയറിന് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കോടികൾ പിരിക്കുന്നു

സി എച്ച് ചെയിന് പണം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദേശിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ്
തേഞ്ഞിപ്പലം : കലിക്കറ്റ് സർവകലാശാലയിലെ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സി എച്ച് മുഹമ്മദ് കോയ ചെയറിന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് വൻതോതിൽ പണപ്പിരിവ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് ഒരുലക്ഷം രൂപവരെ നൽകണമെന്ന് നിർദേശിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി.
ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയിൽനിന്ന് ഒരുലക്ഷവും മുനിസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്ന് 50,000 രൂപയുമാണ് നൽകേണ്ടത്. ആഗസ്ത് 14നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. സെക്രട്ടറി ഉത്തരവിറക്കിയത്. സി എച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപിങ് സൊസൈറ്റീസിന്റെ ഡയറക്ടർ 2026 ജൂൺ നാലിന് സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനമെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉത്തരവ് പാലിക്കുകയാണെങ്കിൽ ആറ് കോടിയോളം രൂപ ചെയറിന് ലഭിക്കും. യുഡിഎഫ് സ്ഥാപനങ്ങൾമാത്രമാണ് അനുകൂല തീരുമാനമെടുക്കുന്നതെങ്കിൽ മൂന്ന് കോടിയിലധികം രൂപ കിട്ടും. ഉത്തരവ് വന്നതിന് പിറകേതന്നെ യുഡിഎഫ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും പണം നൽകാൻ തീരുമാനമെടുത്തുകഴിഞ്ഞു. പല തദ്ദേശ സ്ഥാപനങ്ങളും പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളിയാണ് തീരുമാനം കൈക്കൊണ്ടത്.
മുസ്ലിംലീഗിന്റെതന്നെ നിയന്ത്രണത്തിലുള്ള ഗ്രേസ് എജ്യൂക്കേഷണൽ അസോസിയേഷനാണ് സി എച്ച് ചെയറിന്റെ ഡോണർ ഓർഗനൈസേഷൻ. ഫണ്ട് സ്വീകരിക്കുന്നതിന് ചെയറിന്റെ ഗവേണിങ് ബോഡിയുടെ തീരുമാനം വേണമെന്ന് കലിക്കറ്റ് സർവകലാശാല 2012ൽ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗവേണിങ് ബോഡി ചേർന്ന് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. പഞ്ചായത്തിന്റെ ദൈനംദിന ഭരണച്ചെലവുകൾക്കും സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ചെയ്യാൻ കഴിയാത്ത പ്രാദേശിക വികസന ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ട തനത് ഫണ്ടാണ് ഇങ്ങനെ വഴിമാറ്റി ചെലവിടാൻ നിർദേശിച്ചിട്ടുള്ളത്.









0 comments