print edition വ്യവസായങ്ങളെയും തൊഴിലാളികളെയും ചേര്‍ത്തുപിടിച്ചു

ഫയൽ ചിത്രം
കൊല്ലം : പത്തുവർഷത്തിനിടെ പരമ്പരാഗത വ്യവസായ മേഖലയെയും തൊഴിലാളികളെയും ചേര്‍ത്തുപിടിക്കുന്ന നയങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ന് മുമ്പ് ഫാക്‌ടറികള്‍ അടഞ്ഞുകിടക്കുന്നതും കയര്‍, കൈത്തറി, കശുവണ്ടിത്തൊഴിലാളികള്‍ക്ക് വേതനവും ആനുകൂല്യങ്ങളും ലഭിക്കാതിരുന്നതും നിത്യസംഭവമായിരുന്നു. എന്നാൽ, വ്യവസായങ്ങളുടെ നവീകരണത്തിനും ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും എൽഡിഎഫ് പ്രാധാന്യം നല്‍കിയെന്ന് കൊല്ലത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കേരള കാഷ്യൂ ബോര്‍ഡ് രൂപീകരിച്ചതിന് പിന്നാലെ 93,774 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ 334.31 കോടി രൂപ സർക്കാർ അനുവദിച്ചു. 7,516 തൊഴിലാളികള്‍ക്ക് കുടിശ്ശിക ഉള്‍പ്പെടെ 84 കോടി രൂപ ഗ്രാറ്റുവിറ്റി വിതരണംചെയ്തു. കൈത്തറി മേഖലയിൽ സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിക്ക് 2016–-17 മുതല്‍ 2025–-26വരെ 691 കോടി ചെലവഴിച്ചു. 107.06 കോടി റിബേറ്റായി അനുവദിച്ചു. 16,727 നെയ്‌ത്തുകാര്‍ക്ക് 10.65 കോടി വരുമാന പിന്തുണ നല്‍കി. കോട്ടണ്‍ ബോര്‍ഡ് രൂപീകരിക്കുകയും ഹാൻടെക്‌സ് പുനരുജ്ജീവനത്തിന് നടപടിയെടുക്കുകയും ചെയ്‌തു. കയര്‍ മേഖലയ്‌ക്കായി 10 വര്‍ഷത്തിനിടെ 1243.65കോടി ചെലവഴിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി യുഎസ്എ, യുകെ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിച്ചു.
ഖാദി മേഖലയില്‍ 266.25 കോടി വരുമാന പിന്തുണയായും 46.56 കോടി ഇന്‍സെന്റീവായും നൽകി. ബാംബു കോര്‍പറേഷനെ ശക്തിപ്പെടുത്തി, ഇന്‍ക്യൂബേഷന്‍ സെന്ററും ബാംബൂ ബസാറും സ്ഥാപിച്ചു. ഇതിലൂടെ വിപണനവും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.










0 comments