ആവശ്യപ്പെട്ടത് 10,000 രൂപ, ബാക്കിയായ 1000 കൂടി നൽകാൻ സമ്മര്‍ദ്ദം, വില്ലേജ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മുൻ വില്ലേജ് ഓഫീസർക്കും വില്ലേജ് അസിസ്റ്റന്റിനും വിജിലൻസ് കോടതി കഠിനതടവ് ശിക്ഷ വിധിച്ചു. കണ്ണൂരിലെ പള്ളിക്കുന്ന് സ്വദേശി നൽകിയ പരാതി പ്രകാരമുള്ള കേസിലാണ് വിധി.
കണ്ണൂർ-II വില്ലേജ് ഓഫീസറും ഇപ്പോൾ കണ്ണൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറുമായ കെ വി ഷാജു, കണ്ണൂർ-II വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റ് സി വി പ്രദീപ് എന്നിവർക്ക് തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
അഞ്ച് വർഷം കഠിനതടവും 90,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷകൾ ഒരേസമയം അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു.
കോടതി വിധിക്ക് ശേഷം കുടുംബ സ്വത്തിന്റെ ഒരു ഭാഗം പരാതിക്കാരന് അനുവദിച്ചതിൽ നികുതി അടയ്ക്കാൻ ചെന്നപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നികുതി സ്വീകരിക്കുന്നതിന് അന്നത്തെ വില്ലേജ് ഓഫീസർ ഷാജു 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഭൂമി അളക്കൽ പ്രക്രിയയിൽ, ആദ്യ ഗഡുവായി അദ്ദേഹം 9,000 രൂപ വാങ്ങിക്കയും ചെയ്തു.
പിന്നീട് ഷാജു പരാതിക്കാരനിൽ നിന്ന് ബാക്കി 1,000 രൂപ കൂടി ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തി. ഈ തുക കൈമാറുമ്പോഴാണ് കണ്ണൂർ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിൽ കണ്ണൂർ-II വില്ലേജ് ഓഫീസിൽ അന്ന് വില്ലേജ് അസിസ്റ്റന്റായിരുന്ന പ്രദീപിനും ഇടപാടിൽ പങ്കുണ്ടെന്ന് വിഎസിബി കണ്ടെത്തി.
അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ശേഷം, കോടതി പ്രതികളെ രണ്ടുപേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വിഎസിബിക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ഉഷാകുമാരിയും ജിതിൻ പിയും ഹാജരായി.










0 comments