ഗൂഗിള്‍ പേ വഴി കൈക്കൂലി: വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

ഹരിപ്പാട്: പഴയ സര്‍വ്വേ നമ്പര്‍ നല്‍കുന്നതിന് ആലപ്പുഴ ഹരിപ്പാട് സ്വദേശിയിൽ നിന്ന് ഗൂഗിൾ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയാണ് അറസ്റ്റിലായത്.
കൃഷി ആനുകൂല്യങ്ങള്‍ ലഭിക്കാൻ ആഗ്രി സ്റ്റാക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനായാണ് പരാതിക്കാരൻ വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ടത്. വില്ലേജ് ഓഫീസറായ പ്രീതയെ ഫോണിൽ വിളിച്ചപ്പോൾ വാട്സ് ആപ്പിലൂടെ വസ്തുവിന്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പഴയ നമ്പർ അയച്ച കൊടുത്ത ശേഷം ഗൂഗിൾ പേ നമ്പറിലേക്ക് ആയിരം രൂപ നൽകാന്‍ ആവശ്യപ്പെട്ടു.
കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്പര്യമില്ലാത്ത പരാതിക്കാരന്‍ ഈ വിവരം ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ശനിയാഴ്ച ഉച്ച 1.50ന് പരാതിക്കാരിനിൽ നിന്നും ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയ വില്ലേജ് ഓഫീസറെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ് അഭ്യര്‍ത്ഥിച്ചു.









0 comments