കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പ്രതീകാത്മകചിത്രം
അമ്പലപ്പുഴ : കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ വീട്ടിൽ ലിബി- മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിന്റെ (11) മൃതദേഹമാണ് അമ്പലപ്പുഴ അഞ്ചാലുംകാവ് കടൽത്തീരത്തിന് സമീപം കണ്ടെത്തിയത്.
ബുധൻ വൈകിട്ട് 4.30ഓടെയാണ് അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അഭിഷേകിനെ കാണാതായത്. സ്കൂളിൽനിന്ന് വീട്ടിലെത്തിയശേഷം പോയ അഭിഷേക് ഏറെനേരം കഴിഞ്ഞും മടങ്ങിയെത്താത്തതോടെ വീട്ടുകാർ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ അഭിഷേകിന്റെ വസ്ത്രങ്ങൾ കടൽഭിത്തിയുടെ കല്ലിൽ അഴിച്ചുവച്ചതായി കണ്ടെത്തി. കൂട്ടുകാരുമൊത്ത് അഭിഷേക് കടലിൽ കുളിക്കുന്നത് കണ്ടതായി സമീപവാസികളായ കുട്ടികൾ പറഞ്ഞു.
ബുധൻ രാത്രിയിലും വ്യാഴാഴ്ച പുലർച്ചെമുതലും നേവി, അമ്പലപ്പുഴ പൊലീസ്, തീരദേശ പൊലീസ്, അഗ്‌നിരക്ഷ സേന,നാട്ടുകാർ എന്നിവർ തെരച്ചിൽ നടത്തി. മത്സ്യത്തൊഴിലാളികൾ കടലിൽ പൊന്തുവള്ളത്തിലും തെരച്ചിൽ നടത്തി. തെരച്ചിൽ ശക്തമാക്കാൻ എച്ച് സലാം എംഎൽഎ കലക്ടർക്കും, എഡിഎം, ഫിഷറീസ് ഡിഡി, കോസ്റ്റൽ പൊലീസ് എന്നിവർക്ക് നിർദേശം നൽകിയിരുന്നു. അഞ്ചാലും കാവിന് സമീപം ജോലിചെയ്തിരുന്ന തൊഴിലുറപ്പുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അക്ഷര, അർപ്പണ.









0 comments