മുതലപ്പൊഴിയിൽ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; ഷിജിനായി തിരച്ചിൽ തുടരുന്നു

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്ന കോസ്റ്റ് ഗാർഡിന്റെ കപ്പൽ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ ഫ്രീമോന്റെ (26) മൃതദേഹം കണ്ണാന്തുറയിൽനിന്നാണ് കണ്ടെത്തിയത്. കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് വിളക്കുമാടം ഷെക്കേന ഭവനിൽ ഷിജിനായി (32) തിരച്ചിൽ തുടരുകയാണ്.
വെള്ളി രാത്രി ഒൻപതോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശി ജോസ് പീറ്ററിന്റെ ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. കാണാതായവരെ കൂടാതെ ഉടമ ജോസും പുത്തൻമണ്ണ് സ്വദേശി സ്മിത്തും ഉൾപ്പെട്ട സംഘം വൈകിട്ട് നാലിനാണ് മീൻപിടിക്കാൻ പുറംകടലിലേക്ക് പോയത്.
രാത്രി ഒൻപതോടെ മീനുമായി തിരികെ അഴിമുഖ മുനമ്പ് കടക്കുമ്പോഴായിരുന്നു തിരയിൽപ്പെട്ടത്. മറിഞ്ഞ വള്ളത്തിൽനിന്ന് ഫ്രീമോനും ഷിജിനും കടലിലേക്ക് വീണു. ജോസും സ്മിത്തും വള്ളത്തിൽ പിടിച്ച് കിടന്നു. സമീപത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ ചേർന്ന് വള്ളം ഉയർത്തി ഇവരെ രക്ഷപ്പെടുത്തി. മറ്റൊരു വള്ളത്തിലുണ്ടായിരുന്നവർ ഉടൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചെങ്കിലും രണ്ട് ലൈഫ്ബോയ നൽകി തൊഴിലാളികളോടുതന്നെ രക്ഷാപ്രവർത്തനം നടത്താനാണ് കോസ്റ്റൽ പൊലീസ് ആവശ്യപ്പെട്ടത്. പിന്നാലെ എത്താമെന്നും അറിയിച്ചു. ലൈഫ്ബോയയുമായി തൊഴിലാളികള്‍ അപകടസ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരെയും കാണാതായി. ഏറെ വൈകിയാണ് ഉദ്യോഗസ്ഥരെത്തിയത്. ലൈഫ് ഗാർഡുകളോ രക്ഷാബോട്ടുകളോ പ്രദേശത്തില്ലായിരുന്നു.
തുടർന്ന് കനത്ത മഴയും കടലാക്രമണവും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തടസ്സമാണെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധമുണ്ടായതോടെ ശനി വൈകിട്ടോടെ കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലിനെത്തി. ഡ്രോൺ വഴിയും തിരച്ചിൽ ആരംഭിച്ചു.










0 comments