print edition ബോർഡ് പുനഃസംഘടിപ്പിച്ചു: ആസൂത്രണ വിദഗ്‌ധർ പുറത്ത്

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഭാവിയിൽ ആശങ്ക നിലനിൽക്കെ ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി ചെയർപേഴ്സൺ ആയ ബോർഡിന്റെ വൈസ് ചെയർപേഴ്‌സൺ ഡോ. കെ എം ചന്ദ്രശേഖരനാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ചന്ദ്രശേഖറിനായിരുന്നു ചുമതല. മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ്.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, സി പി ജോൺ എന്നിവരാണ് അംഗങ്ങൾ. വിദഗ്‌ധർ ബോർഡിലില്ല. ഫലത്തിൽ ഇത് മന്ത്രിമാരുടെ ഉപസമിതിയായി. പുറത്തുനിന്നുള്ളയാളാകണം വൈസ് ചെയർപേഴ്‌സൺ എന്ന് മാനദണ്ഡമുള്ളതിനാലാണ് കെ എം ചന്ദ്രശേഖറിനെ നിയമിച്ചത്. കാലാവധി പൂർത്തിയായ ഡോ. വി കെ രാമചന്ദ്രൻ വൈസ് ചെയർപേഴ്‌സൺ ആയിരുന്ന ബോർഡിൽ ഏഴ് വിദഗ്‌ധരുണ്ടായിരുന്നു. നാലു സ്ഥിരം അംഗങ്ങളും മൂന്ന് പാർട് ടൈം അംഗങ്ങളും.
വിദഗ്‌ധരെ ഒഴിവാക്കിഎല്ലാം മന്ത്രിസഭ തീരുമാനിക്കുക എന്ന കേന്ദ്രീകൃത സംവിധാനത്തിലേക്കാണ് ആസൂത്രണ സമിതി പോകുന്നത്. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള അടുത്ത വർഷത്തെ പദ്ധതികൾക്ക് രൂപംനൽകാനുള്ള ചർച്ചയ്‌ക്ക് അടുത്തമാസം തുടക്കം കുറിക്കണം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കലിന്റെ ചർച്ചകളും നടക്കണം. ഇതിൽനിന്നെല്ലാം ആസൂത്രണ ബോർഡിനെ ഒഴിവാക്കി ഉദ്യോഗസ്ഥ ഭരണത്തിലേക്ക് നയിക്കുകയാണ് സർക്കാർ.








0 comments