print edition കരിമണൽക്കൊള്ള വ്യവസായവകുപ്പിന്റെ അറിവോടെ

തിരുവനന്തപുരം: കരിമണൽഖനനം സ്വകാര്യവൽക്കരിക്കുന്ന യുഡിഎഫ് സർക്കാർ തീരുമാനം വ്യവസായവകുപ്പിന്റെ അറിവോടെ. റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ നിർദേശം വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ചചെയ്‌താണ് ബജറ്റിൽ ഉൾപ്പെടുത്തിയതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. സംഭവം വിവാദമായതോടെയാണ് ഖനനം സ്വകാര്യവൽക്കരിക്കാൻ നീക്കമില്ലെന്നും അതിന് അനുവദിക്കുകയില്ലെന്നും കുഞ്ഞാലിക്കുട്ടി യു ടേൺ അടിച്ചതെന്നും അവർ പറയുന്നു.
കേരളത്തിന്റെ ധാതുസന്പത്ത് കൊള്ളയടിക്കാൻ അവസരമൊരുക്കുന്ന സർക്കാർ നയത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം നിയമസഭ തിങ്കളാഴ്ച പുനരാരംഭിക്കുന്പോൾ ഉയരും. പിഎം ശ്രീ, മദ്യ നികുതി ഇളവ് എന്നിവപോലെ കരിമണൽ ഖനനവും മുൻസർക്കാരിന്റെ തലയിലിടാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഒരുവിഭാഗം മാധ്യമങ്ങൾ ചമയ്‌ക്കുന്ന കള്ളക്കഥകളുടെ ലക്ഷ്യവും ഇതാണ്. വി ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ വാർത്ത വിതരണം ചെയ്യുന്നതെന്നും സൂചനയുണ്ട്.
എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച ‘റെയർ എർത്ത് കോറിഡോർ’ പൊതുമേഖലയിലായിരുന്നു. കേരളത്തിൽ ഈ രംഗത്തുള്ള രണ്ട് പൊതുമേഖല സ്ഥാപനങ്ങളും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ക്രിട്ടിക്കൽ മിനറൽ മിഷനിലെ സെന്റർ ഓഫ് എക്സലൻസായ എൻഎഫ്ടിഡിസി-യുമായിരുന്നു പങ്കാളികൾ. യുഡിഎഫ് പ്രഖ്യാപിച്ച സതേൺ കേരള ഇക്കണോമിക് കോറിഡോർ, റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ എന്നിവയിൽ ഈ സ്ഥാപനങ്ങളില്ല. സ്വകാര്യമൂലധനമാണ് ലക്ഷ്യമെന്ന് ഇതിൽനിന്നുതന്നെ വ്യക്തമാണ്.











0 comments