എല്ലാം സംഘടനയ്ക്ക് നൽകി; എന്നിട്ടും ഈ പണി കാണിച്ചു; ഇത് സഹിച്ച് വീട്ടിൽ പോയിരിക്കാനാകില്ല; ജീവനൊടുക്കിയ ആനന്ദിന്റെ ഫോൺ സംഭാഷണം

bjp anand
വെബ് ഡെസ്ക്

Published on Nov 16, 2025, 03:47 PM | 2 min read

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് തന്നെ തഴഞ്ഞ് മണ്ണ് മാഫിയക്കാരെ സ്ഥാനാർഥിയാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദ് കെ തമ്പിയുടെ ഫോൺ സന്ദേശം പുറത്ത്. പണം, സമയം, ആരോഗ്യം എല്ലാം സംഘടനയ്ക്ക് നൽകി. എന്നിട്ടും ഈ പണി കാണിക്കുമ്പോൾ അതെടുത്ത് മടക്കി പോക്കറ്റിൽവെച്ച് വീട്ടിൽ പോയിരിക്കാൻ കഴിയില്ലെന്ന് ആനന്ദ് സുഹൃത്തുമായുള്ള സംഭാഷണത്തിൽ പറയുന്ന ഓഡിയോയാണ് പുറത്ത് വന്നത്. ഇതോടെ കൂടുതൽ വെട്ടിലായിരിക്കുകയാണ് ബിജെപി-ആർഎസ്എസ് നേതൃത്വം.


'ഞാൻ രണ്ടും കൽപ്പിച്ചാണ്. സമ്മർദ്ദം എല്ലാ ഭാഗത്ത് നിന്നുമുണ്ട്. മത്സരിക്കാൻ തീരുമാനിച്ചു. ഇത്രയും അപമാനിച്ചിട്ട് അവന്മാരെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല. ഞാൻ ഫൈറ്റ് ചെയ്ത് നിൽക്കുന്ന ആളാണ്. അതിപ്പൊ അപ്പുറത്ത് ഏത് കൊമ്പൻ ആണേലും ഫൈറ്റ് ചെയ്യും. അതാണ് എന്റെ ഐഡന്റിറ്റിയും ആറ്റിറ്റ്യൂഡും. ഇത്രയും നാൾ സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യമെന്ന പോലെയാണ് നിന്നത്. എന്റെ പണം, സമയം, ആരോഗ്യം എല്ലാം സംഘടനയ്ക്ക് നൽകി. എന്നിട്ടും ഈ പണി കാണിക്കുമ്പോൾ അതെടുത്ത് മടക്കി പോക്കറ്റിൽവെച്ച് വീട്ടിൽ പോയിരിക്കാൻ കഴിയില്ല' - ആനന്ദ് പറഞ്ഞു.


എന്നാൽ ആനന്ദിന്റെ ആത്മഹത്യയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. വ്യക്തിപരമാണെന്നും മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് ഇത്തരം സംഭവങ്ങളെന്നുമായിരുന്നുമാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിൽ ജീവനൊടുക്കണേൽ താന്‍ 12 പ്രാവശ്യമെങ്കിലും ആത്മഹത്യ ചെയ്യേണ്ടിയിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പരിഹാസത്തോടെ പറഞ്ഞു. ഇതു കേട്ട് ഒപ്പമുള്ളവർ ചിരിക്കുന്നതും പ്രചരിക്കുന്ന വാർത്ത സമ്മേളനത്തിന്റെ വീഡിയോയിലുണ്ട്.


എവിടെ കുഴിച്ചിട്ടാലും ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുതെന്നും ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചതാണെന്നും തൃക്കണ്ണാപുരത്ത് ജീവനൊടുക്കിയ ബിജെപി പ്രവർത്തകന്റെ ആത്മഹത്യ കുറിപ്പിൽ പരാമർശമുണ്ടായിരുന്നു.


തിരുവനന്തപുരം തൃക്കണ്ണാപുരത്ത് തന്നെ തഴഞ്ഞ് മണ്ണ് മാഫിയക്കാരെ സ്ഥാനാർഥിയാക്കിയതിൽ മനംനൊന്താണ് തൃക്കണ്ണാപുരം സ്വദേശി ആനന്ദ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ വ്യക്തമാണ്.


'എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. എൻറെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ് ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത് അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.' - കുറിപ്പ് അവസാനിക്കുന്നത് ഇത്തരത്തിൽ ആർഎസ്എസ്-ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കികൊണ്ടാണ്.


കഴിഞ്ഞ ദിവസം വിമതനായി മത്സരിക്കുമെന്ന് ആനന്ദ് തന്നെ അറിയിച്ചിരുന്നു. മണ്ണ് മാഫിയയുമായി ബന്ധമുള്ളവരെയാണ് നിലവിൽ സ്ഥാനാർഥിയായി ബിജെപി നിശ്ചയിച്ചിട്ടുള്ളതെന്ന് ആനന്ദ് ആരോപിച്ചിരുന്നു. ഏറെ കാലം ഒപ്പം നിന്ന തന്നെ ബിജെപി ചതിച്ചതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ആനന്ദിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു.


തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാർ (ആലപ്പുറം കുട്ടൻ ), നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവർ മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരമുള്ള ആൾ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) ബിജെപി സ്ഥാനാർഥിയാക്കിയതെന്ന് ആനന്ദിന്റെ കുറിപ്പിൽ പറയുന്നു.


ആർഎസ്‌എസ്‌ നേതാവ്‌ ആനന്ദ്‌ കെ തമ്പിയുടെ പണം തട്ടിയത് ആർഎസ്‌എസും ബിജെപിയും നേതൃത്വം നൽകുന്ന വഞ്ചിനാട്‌ ഭവനനിർമാണ സഹകരണ സംഘം. ആത്മഹത്യാക്കുറിപ്പിൽ വഞ്ചിനാട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്ന് 22 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പറയുന്നുണ്ട്. അത്‌ കിട്ടിയാൽ തന്റെ ബാങ്ക് ലോണുകൾ അടച്ചുതീർക്കാവുന്നതേയുള്ളൂയെന്നും ഈ പണം എങ്ങനെയെങ്കിലും വീണ്ടെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home