മോദി എത്തിയ വേദിയിലും തമ്മിലടി പ്രകടം, ഒറ്റയ്ക്ക് മാറി നിന്നശേഷം ഇറങ്ങി പോയി ആർ ശ്രീലേഖ; കലഹം വൈറൽ

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും പരസ്യ കലഹം തുടർന്ന് ബിജെപി നേതാക്കൾ. തിരുവനന്തപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി എത്തിയശേഷം സംഘടിപ്പിച്ച ബിജെപി പരിപാടിയിലായിരുന്നു സംഭവം. മുൻ ഡിജിപിയും കൗൺസിലറുമായ ആർ ശ്രീലേഖയും ബിജെപി നേതൃത്വവുമായുള്ള പ്രശ്നം വെളിവാക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായ വീഡിയോ.
വേദിയിൽ ബിജെപി നേതാക്കളെല്ലാം മോദിയുമായി സംസാരിക്കുന്നതും ചിത്രങ്ങളെടുക്കുന്നതും കാണാം. അതേസമയം സഹപ്രവത്തർക്കൊപ്പം നിൽക്കാതെ ആർ ശ്രീലേഖ മാറി നിൽക്കുന്നതും ശേഷം ഇറങ്ങി പോകുന്നതും വീഡിയോയിലുണ്ട്. ഒപ്പം നിൽക്കാനായി നേതാക്കളാരും ശ്രീലേഖയെ സമീപിക്കുന്നതായി ചടങ്ങിൽ കണ്ടില്ല.
ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശ്രീലേഖ പലകുറി മുൻപ് രംഗത്ത് വന്നിരുന്നു. മേയർ സ്ഥാനം വാഗ്ദാനംചെയ്തതു കൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും ശേഷം ബിജെപി തന്നെ തഴഞ്ഞതാണെന്നും പറഞ്ഞത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയർ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ആദ്യം മത്സരിക്കാൻ വിസമ്മതിച്ചതാണെന്നും അവർ മുൻപ് ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അധികാരമേൽക്കൽ ചടങ്ങ് വേദിയിലും മേയർ പദവി ലഭിക്കാതിരുന്നതിന്റെ അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടപ്പിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ അധികാരമേൽക്കൽ ചടങ്ങ് പൂർത്തിയാകും മുൻപ് ശ്രീലേഖ സ്ഥലം വിട്ടിരുന്നു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേൽക്കുന്നതിനിടയിലാണ് ശ്രീലേഖ ഇറങ്ങിപോയത്.
ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് മേയർ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചത്. ആർ ശ്രീലേഖയെ മേയറാക്കുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും പാർടിക്കുള്ളിലെ കടുത്ത എതിർപ്പിനെത്തുടർന്ന് അവരെ ഒഴിവാക്കുകയായിരുന്നു. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപി കൗൺസിലർമാർക്കിടയിൽ വലിയ ഭിന്നത നിലനിന്നിരുന്നു. ആർഎസ്എസ് വിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കിയതോടെയാണ് വി വി രാജേഷിന് നറുക്കുവീണത്.










0 comments