print edition ബിജെപി നേതാവിന്റെ ആത്മഹത്യ; പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ജോലിതട്ടിപ്പ് സംഘത്തിലെ പ്രധാനി

തലശേരി: ബിജെപി നേതാവ് എം രതീശൻ ആത്മഹത്യചെയ്‌ത കേസിൽ അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എറണാകുളം മറ്റൂർ മാണിക്യമംഗലം മോറപ്പള്ളി വീട്ടിൽ വൈശാഖ് എസ് ദർശൻ അന്തർസംസ്ഥാന ജോലിത്തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി. തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടുകയാണ് വൈശാഖിന്റെ രീതി.
ഡൽഹിയിലും ഹൈദരാബാദിലുമടക്കം സഹായികളുണ്ട്. ബിജെപി നേതാവായ എരഞ്ഞോളി പെരുന്താറ്റിൽ തിരുവാതിരയിൽ രതീശൻ തലശേരിയിലെ സഹായിയായിരുന്നു. രതീശൻ ഇടനിലനിന്ന് വൈശാഖിന് നൽകിയ ലക്ഷങ്ങൾ തിരികെ ആവശ്യപ്പെട്ട് ഇടപാടുകാർ രംഗത്തുവന്നതോടെയാണ് ആത്മഹത്യ.
എറണാകുളം അങ്കമാലി അർബൻ ബാങ്ക് തട്ടിപ്പിലും വൈശാഖ് പ്രതിയാണ്. ഭരണസമിതി അംഗമായിരിക്കെയാണ് വ്യാജ ആധാരം ഉപയോഗിച്ച് ബാങ്കിൽനിന്ന് പണം തട്ടിയത്. ഏതാനും വർഷമായി രതീശനും വൈശാഖനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കബളിപ്പിക്കാൻ വ്യാജ നിയമന ഉത്തരവ്
രതീശന്റെ ഓഫീസിനടുത്ത് പിഎസ്‌സി പരീക്ഷാപരിശീലനത്തിനുവന്ന കണ്ണൂർ സ്വദേശിയിൽനിന്ന് ജോലി വാഗ്‌ദാനം ചെയ്‌ത് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. തപാൽവകുപ്പിലെ ജോലിയാണ് ആദ്യം പറഞ്ഞത്. പിന്നീട്, റെയിൽവേയിൽ ടിടിആറായി വ്യാജ നിയമന ഉത്തരവ് നൽകി ഡൽഹിയിലെത്തിച്ചു. റെയിൽവേ അനൗൺസ്‌മെന്റ് മുറിക്കുമുന്നിൽ നിർത്തി ഫോട്ടോയെടുത്തെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും ജോലിയായില്ല. പോസ്റ്റിങ് ഹൈദരാബാദിലാണെന്ന് പറഞ്ഞ് അങ്ങോട്ടയച്ചു.
സംശയംതോന്നിയ യുവാവ് മടങ്ങിയെത്തി പണം തിരികെ ചോദിച്ചതോടെയാണ് സംഘം കുടുങ്ങിയത്. വൈശാഖ് വാക്ക് തെറ്റിച്ചതോടെ രതീശൻ ജീവനൊടുക്കുകയായിരുന്നു.
ആത്മഹത്യക്കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസിനുമേൽ കടുത്ത സമ്മർദമുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് പിടിയിലായത് മാധ്യമങ്ങളിൽനിന്ന് മറച്ചുപിടിച്ചതിലും ദുരൂഹത യുണ്ട്.










0 comments