print edition എൻഡിഎ പ്രകടനപത്രിക തട്ടിപ്പ്; എയിംസ് തരും പോലും

തിരുവനന്തപുരം: രാജ്യത്ത് വാഗ്‌ദാനം ചെയ്‌ത കാര്യങ്ങളൊന്നും നടപ്പാക്കാത്ത എൻഡിഎ സംസ്ഥാനത്ത് തട്ടിപ്പ് പ്രകടനപത്രികയുമായി രംഗത്ത്. കേരളത്തിന് എയിംസ്, പാചകവാതക സബ്‌സിഡി, സൗജന്യ കുടിവെള്ളം, അതിവേഗ ട്രെയിൻ, വന്യജീവി ആക്രമണം തടയും എന്നിങ്ങനെ ഒട്ടേറെ കപടവാഗ്‌ദാനങ്ങളാണ് വോട്ട് ലക്ഷ്യമിട്ട് തള്ളിയത്.
കേന്ദ്രത്തിൽ തുടർച്ചയായി ഭരണത്തിലിരുന്നിട്ടും ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽപ്പോലും മുന്പ് വാഗ്‌ദാനംചെയ്‌ത പല പദ്ധതികളും നടപ്പാക്കാനായിട്ടില്ല.
സംസ്ഥാനസർക്കാർ ഭൂമി കണ്ടെത്തിയിട്ടും പതിനൊന്ന് വർഷമായി പരിഗണനയിലുണ്ടായിട്ടും കേരളത്തിന് കേന്ദ്രം എയിംസ് അനുവദിച്ചില്ല. ഹൈക്കോടതിയുടെ രൂക്ഷവിമർശത്തിനും ഇത് ഇടയാക്കിയിരുന്നു.
പാചകവാതകവില കുത്തനെയുയർത്തിയശേഷം സബ്‌സിഡി അനുവദിച്ചവർ പിന്നീട് പൂർണമായും സബ്‌സിഡി നിർത്തലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനത്തെ പറ്റിക്കാൻ ഇപ്പോൾ സബ്‌സിഡി മുന്നോട്ടുവയ്‌ക്കുന്നു.
സിലിണ്ടർ എണ്ണം വെട്ടിക്കുറച്ചവർ വർഷത്തിൽ രണ്ടെണ്ണം സൗജന്യമായി നൽകുമെന്ന് കബളിപ്പിക്കുന്നു. ജൽജീവൻ കുടിവെള്ള പദ്ധതിയിൽ കേന്ദ്രവിഹിതം കുടിശ്ശികയാണ്. കഴിഞ്ഞ ബജറ്റിൽ ചില്ലിക്കാശുപോലും വകയിരുത്തിയിട്ടില്ല.
കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതിയെ തുരങ്കംവച്ചവരുടെ മറ്റൊരു വാഗ്‌ദാനമാണ് തലസ്ഥാനത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ശൃംഖല. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനാണ് ചൊവ്വാഴ്‌ച മാർഗരേഖ പ്രകാശിപ്പിച്ചത്.










0 comments