print edition ബിജെപിയിൽ വീണ്ടും ഫണ്ട് വിവാദം: കണക്കുചോദിക്കാൻ നേതാക്കൾ


വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 11, 2026, 12:00 AM | 1 min read
തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയിൽ വീണ്ടും ഫണ്ട് വിവാദം തലപൊക്കുന്നു. 140 മണ്ഡലങ്ങളിലെയും പ്രചാരണത്തിനുവേണ്ടി കേന്ദ്രത്തിൽനിന്ന് പതിവുപോലെ കോടിക്കണക്കിന് രൂപ ലഭിച്ചിരുന്നതായി നേതാക്കൾ പറയുന്നു. ഓരോ മണ്ഡലത്തിലും എത്ര അനുവദിച്ചെന്നും ചെലവാക്കിയെന്നുമുള്ള കണക്കുമാത്രം എവിടെയും ലഭ്യമെല്ലെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് ചുമതലക്കാരും സ്ഥാനാർഥികളുമായിരുന്ന ചിലർ ലക്ഷക്കണക്കിന് രൂപയുടെ കടവും ബാങ്ക് വായ്പകളും കുടിശ്ശികതീർത്ത് അടച്ചുതുടങ്ങിയതോടെയാണ് പ്രചാരണഫണ്ട് പലരും മുക്കിയെന്ന വിവരം പുറത്തായത്. തിരുവനന്തപുരം ജില്ലയിൽ ഒരു മണ്ഡലത്തിലെ സ്ഥാനാർഥിയും അടുപ്പക്കാരും സഹകരണ ബാങ്കിലും ദേശസാൽകൃത ബാങ്കിലുമുള്ള കടങ്ങൾ തീർത്തതായാണ് വിവരം. അഞ്ചുലക്ഷം മുതൽ 55 ലക്ഷംവരെയുള്ള കടങ്ങൾ നേതാക്കൾ വീട്ടിയതായും പറയുന്നു.
തൃശൂരിൽ അഞ്ച് മണ്ഡലങ്ങളുടെ പ്രചാരണത്തിന് അനുവദിച്ചതിൽനിന്ന് 4.25 കോടി രൂപ മുക്കിയതായി ആക്ഷേപമുണ്ട്. ഇതിനെതിരെ ‘സേവ് തൃശൂർ ബിജെപി ഫോറം’ എന്ന പേരിൽ ബിജെപി–ആർഎസ്‌എസ് പ്രവർത്തകർ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തുന്നുണ്ട്. പാലക്കാടുൾപ്പെടെ മിക്ക ജില്ലകളിലും സമാന ആക്ഷേപമുയർന്നിട്ടുണ്ട്.
കേന്ദ്രം നൽകിയ ഫണ്ടിനെക്കുറിച്ച് സംസ്ഥാന പ്രസിഡന്റിനും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും മറ്റുചില നേതാക്കൾക്കും മാത്രം അറിയാവുന്ന കണക്കുക്കൾ സംസ്ഥാന കമ്മിറ്റികൂടി ചർച്ച ചെയ്യണം എന്നാണ് ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാന കമ്മിറ്റി ചേർന്നിട്ടില്ല. കോർകമ്മിറ്റിയും സംഘടനാ ഭാരവാഹികളുടെ യോഗവും വിളിച്ചുചേർത്ത് അവലോകനം നടത്തി പിരിയുകയായിരുന്നു. നേതൃത്വത്തിന് എന്തൊക്കെയോ മറയ്‌ക്കാനുള്ളതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാത്തതെന്നും ആക്ഷേപം ഉയരുന്നു.










0 comments