print edition തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ആക്രമണം; കാപ്പ പ്രതിയെ രക്ഷിക്കാൻ ‘ഗുണ്ടകളായി’ മേയറും സംഘവും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലിൽ മേയർ വി വി രാജേഷിന്റെ നേതൃത്വത്തിൽ ബിജെപി ആക്രമണം. കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ സംരക്ഷിക്കാനും കുടിവെള്ള, മാലിന്യപ്രശ്നങ്ങളിലെ ഭരണപരാജയം മറയ്‌ക്കാനുമാണ് അതിക്രമം.
കൗൺസിൽ തുടങ്ങി അധികം വൈകാതെ തന്നെ മേയറും ബിജെപി കൗൺസിലർമാരും ചേർന്ന് യോഗം അലങ്കോലപ്പെടുത്തി. അഞ്ച് മിനിറ്റിൽ യോഗം അവസാനിപ്പിച്ച് മിനിട്‌സ് ബുക്കുമായി കടക്കാനായിരുന്നു ശ്രമം. ഇതിനിടെ പ്രതിപക്ഷ കൗൺസിലർമാരെ കൈയേറ്റവും ചെയ്‌തു.
കഴിഞ്ഞ ദിവസം മേയറുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാരായ സിന്ധു ശശി, എസ് എസ് സിന്ധു, ആർ വീണാകുമാരി എന്നിവർ ആംബുലൻസിലാണ് യോഗത്തിനെത്തിയത്.
ഇവരെപ്പോലും ഹാജർബുക്കിൽ ഒപ്പുവയ്‌ക്കാൻ അനുവദിച്ചില്ല. പ്രതിപക്ഷ വനിതാ അംഗങ്ങളെ മർദിച്ചും ചൂടുവെള്ളം മുഖത്തൊഴിച്ചും വസ്‌ത്രം വലിച്ചുകീറിയുമാണ് ബിജെപി കൗൺസിലർമാർ അക്രമം തുടങ്ങിയത്. ബിജെപി കൗൺസിലർമാരായ വി ജി ഗിരികുമാറും കരമന അജിത്തുംചേർന്നാണ് പ്രതിപക്ഷ കൗൺസിലർമാരെ കൈയേറ്റം ചെയ്‌തത്.
ബിജെപിയിലെ ചെന്പഴന്തി ഉദയൻ കോൺഗ്രസ് കൗൺസിലർമാരായ കെ എസ് ശബരീനാഥിന്റെയും എസ് ഷേർളിയുടെയും കരണത്തടിച്ചു. ഇതിനിടെ ബിജെപി കൗൺസിലർമാർ ഹാജർബുക്കും നശിപ്പിച്ചു. 47 ദിവസത്തിനുശേഷം ചേർന്ന യോഗമാണ് ബിജെപി കൈയാങ്കളിയിലെത്തിച്ചത്. ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്കും തദ്ദേശമന്ത്രിക്കും പൊലീസിനും പരാതി നൽകുമെന്ന് എൽഡിഎഫ് അറിയിച്ചു.











0 comments