print edition അഗ്നിരക്ഷാസേനയിൽ സ്ഥലംമാറ്റത്തിന് ലേലംവിളി


സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:01 AM | 1 min read
തിരുവനന്തപുരം: അഗ്നിരക്ഷാസേനയിൽ സ്ഥലംമാറ്റത്തിന് ലേലംവിളി. കൊല്ലത്തെ ഒരു ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കി വിരമിച്ച മൂന്നു അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ലക്ഷങ്ങളുടെ കോഴഇടപാടിന് ചുക്കാൻപിടിക്കുന്നത്. മാനദണ്ഡം പാലിച്ച് മെയ് അവസാനം അഗ്നിരക്ഷാസേന മേധാവി നിധിൻ അഗർവാൾ അംഗീകരിച്ച 170 പേരുടെ പട്ടിക പുറത്തിറക്കാനായില്ല. പുതിയ പട്ടിക തയ്യാറാക്കണമെന്ന ഇടനിലക്കാരുടെ സമ്മർദത്തിന് നിധിൻ അഗർവാൾ വഴങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസിൽനിന്നുള്ള സമ്മർദവുമുണ്ട്.
സ്റ്റേഷൻ ഓഫീസർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, ഫയർമാൻ, ഡ്രൈവർ തസ്‌തികയിലുള്ളവരുടെ പൊതുസ്ഥലംമാറ്റമാണ് നടക്കാനുള്ളത്. ജില്ലാ ഓഫീസർമാരുടെ സ്ഥലംമറ്റം നേരത്തെ നടന്നിരുന്നു. 31ന് വിരമിക്കുന്നവരുടെ ഒഴിവുകൂടി കണക്കാക്കിയാണ് പൊതു സ്ഥലംമാറ്റ പട്ടിക തയ്യാറാക്കിയത്. സ്‌കൂൾ തുറക്കുംമുന്പേ ഇൗ പട്ടിക ഇറങ്ങണം. എന്നാൽ ജനറൽ ട്രാൻസ്‌ഫർ ഇറങ്ങും മുന്പേ ബാഹ്യ കേന്ദ്രം ഇടപ്പെട്ട് ഇൗ പട്ടിക മരവിപ്പിച്ചു. സ്റ്റേഷൻ ഓഫീസർക്ക് 50,000 രൂപയും അസി. ഓഫീസർക്ക് 40,000 രൂപയുമാണ് പടി. ഫയർമാൻ, ഡ്രൈവർ എന്നിവരുടെ ട്രാൻസ്‌ഫറിന് 25,000 രൂപയാണ് നൽകേണ്ടത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള ഫയർസർവീസ് അസോസിയേഷന്റെ നേതൃത്വത്തിലുണ്ടായിരുന്ന ചിലരാണ് ഇൗ ഇടപാടിന് പിന്നിൽ. തിരുവനന്തപുരത്ത് കോൺഗ്രസ് ജില്ലാ നേതാവുകൂടിയായ മുൻ ഭാരവാഹി, എറണാകുളത്ത് റിട്ട. ഓഫീസർ എന്നിവരും കൊല്ലത്ത് രണ്ട് പേരുമാണ് ഇൗ സംഘത്തിലുള്ളതെന്നാണ് വിവരം. ഇതിൽ ഒരാൾ നിലവിൽ സർവീസിലുണ്ട്.










0 comments