print edition എന്റെ തല, എന്റെ ഫുൾഫിഗർ; നാണക്കേടിന്റെ "പരസ്യ'പ്പോരിൽ കോൺഗ്രസ്

രമേശ് ചെന്നിത്തല വി ഡി സതീശനും കെ സി വേണുഗോപാലിനുമൊപ്പം (ഫയൽ ചിത്രം)
ഒ വി സുരേഷ്
Published on Apr 27, 2026, 01:33 AM | 1 min read
തിരുവനന്തപുരം: കെപിസിസി വിലക്കിന് പുല്ല്‌വില നൽകി സാങ്കൽപ്പിക മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള കോൺഗ്രസിലെ കൂട്ടയടി കൊഴുക്കുന്നു. വിഷയത്തിൽ നേതാക്കളുടെ പ്രസ്‌താവന വിലക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പത്രക്കുറിപ്പിറക്കിയ അതേദിവസം ഇംഗ്ലീഷ് പത്രത്തിൽ ലക്ഷങ്ങൾ മുടക്കി തന്റെ "വീരചരിതങ്ങൾ' പരസ്യം നൽകി ചെന്നിത്തല തിരിച്ചടിച്ചു. താൻ യോഗ്യനാണെന്ന് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താനാണ് ഇൗ സാഹസം എന്നാണ് വിലയിരുത്തൽ.
ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിലാണ് ലക്ഷങ്ങൾ കൊടുത്തുള്ള മുഴുപ്പേജ് മാർക്കറ്റിങ് ഫീച്ചർ. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, കെ കരുണാകരൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളിലൂടെ ഹൈക്കമാൻഡിനും തന്നെ കൊച്ചാക്കാൻ ശ്രമിക്കുന്നവർക്കും മറുപടി നൽകുകയാണ് ചെന്നിത്തല . ഏറ്റവും ചെറുപ്പത്തിൽ മന്ത്രിയായതുമുതൽ അഖിലേന്ത്യാതലത്തിലുൾപെടെ വഹിച്ച ചുമതലകൾ വിവരിക്കുന്ന മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ പ്രജിൻബാബുവിന്റെ പേരിലാണ് പ്രസിദ്ധീകരിച്ചത്.
വി ഡി സതീശൻ, കെ സി വേണുഗോപാൽ, ചെന്നിത്തല എന്നിവർക്കായി ഫാൻസുകൾ ഫ്ലക്‌സും ഡോക്യുമെന്ററികളും പുസ്‌തകങ്ങളും പാട്ടുകളും റീലും തയ്യാറാക്കിയിട്ടുണ്ട്. ചെന്നിത്തലയുടെ മാർക്കറ്റിങ് ഫീച്ചർ വന്നതോടെ ഇനിയുള്ള ഒരാഴ്‌ച മറ്റുള്ളവരുടെ നീക്കങ്ങളെന്തെന്നത് കണ്ടറിയണം. കെ സി വേണുഗോപാലിന്റെ ഡോക്യുമെന്ററി 30ന് പുറത്തിറങ്ങിയേക്കും.
വോട്ടെണ്ണുംമുമ്പ് കസേരയ്‌ക്കായുള്ള കരുനീക്കം കോൺഗ്രസിൽ പുതിയതല്ല. 2021ൽ ഏപ്രിൽ ആറിന് ആയിരുന്നു തെരഞ്ഞെടുപ്പ്. ഫലമറിയാൻ മെയ് രണ്ടുവരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്ത കോൺഗ്രസ് മന്ത്രിമാരെയും വകുപ്പും തീരുമാനിച്ചു. മുഖ്യമന്ത്രിയാകാൻ ഉമ്മൻചാണ്ടിയും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിരുന്നു രംഗത്ത്. ഫലം വന്നപ്പോൾ, എൽഡിഎഫിന് തുടർഭരണം. ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം വി ഡി സതീശൻ അടിച്ചുമാറ്റുകയുംചെയ്‌തു.











0 comments