കോട്ടയത്ത് 156 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി

കോട്ടയം: മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ രൂപീകരിച്ച ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 156 കിലോയുടെ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. ഇവ തുടർനടപടികൾക്ക് നഗരസഭാധികൃതർക്ക് കൈമാറി.
കോട്ടയം മാർക്കറ്റ് മേഖലയിലെ എംഎൽ റോഡിൽ അഭിലാഷ് തിയേറ്ററിന് പിന്നിൽ പ്രവർത്തിക്കുന്ന കോട്ടുമല ട്രേഡ്‌ലിങ്ക്സ് എന്ന സ്ഥാപനത്തിൽനിന്നാണ് പേപ്പർ കപ്പ്, പേപ്പർപ്ലേറ്റ്, പ്ലാസ്റ്റിക് ക്യാരി ബാഗ്, പേപ്പർ ലീഫ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ പിടികൂടിയത്. ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ജനുവരി മുതൽ മാർച്ച് 29 വരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ 372 പരിശോധനകളിൽനിന്ന് 8,93,000 രൂപ പിഴ ചുമത്തി. തദ്ദേശവകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ, ജോയിന്റ് ഡയറക്ടർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥൻ, ജില്ലാ ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് സാങ്കേതിക ഉദ്യോഗസ്ഥൻ തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് സ്‌ക്വാഡിലുള്ളത്.
വരുംദിവസങ്ങളിൽ ജില്ലാ സ്‌ക്വാഡിനുപുറമേ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിജിലൻസ് സ്‌ക്വാഡിന്റെയും ബ്ലോക്ക്‌തല ഐവിഒ സ്‌ക്വാഡിന്റെയും നിരീക്ഷണം ജില്ലയിൽ ശക്തമാക്കുമെന്ന് ജില്ലാ ശുചിത്വമിഷൻ അധികൃതർ വ്യക്തമാക്കി.









0 comments